സൗത്ത് കരോലിന: റഷ്യ – ഉക്രൈന്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ജോ ബൈഡന്റെ ഭരണത്തിന് കീഴില്‍ ഉക്രൈന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുകയേ ഉള്ളൂ എന്ന് അദ്ദേഹം തുറന്നടിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി സംസാരിക്കാന്‍ യു.എസിന് ആരുമില്ലെന്ന് അദ്ദേഹം പരിഹസിക്കുന്നു.
ഉക്രൈനിലെ പ്രതിസന്ധിക്ക് പിന്നാലെ, ക്രൂഡ് ഓയിലിന്റെ അടക്കം വില വര്‍ദ്ധിക്കുന്നത് ആഗോള സാമ്ബത്തിക പ്രതിസന്ധി ഉണ്ടാകാന്‍ കാരണമായി മാറുമെന്ന് ട്രംപ് പറഞ്ഞു. ശനിയാഴ്ച സൗത്ത് കരോലിനയിലെ ഫ്ലോറന്‍സില്‍ നടന്ന റാലിയില്‍ തന്റെ അനുയായികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കക്കാരെ ഭയാനകവും രക്തരൂക്ഷിതവുമായ യുദ്ധത്തിന്റെ കെണിയില്‍ നിന്നും രക്ഷപ്പെടുത്താന്‍ മുന്നില്‍ ഇപ്പോഴും വഴികളുണ്ടെന്നും, ഉക്രൈനിലെ യുദ്ധം അവസാനിപ്പിക്കാന്‍ പരിശ്രമിച്ചാല്‍ സാധിക്കുമെന്നും അദ്ദേഹം അവകാവശപ്പെട്ടു. ഇതിന് ശ്രമിക്കാത്തതിലൂടെ, ബൈഡന്റെ എല്ലാ ബലഹീനതകളും ഭീരുത്വവും കഴിവില്ലായ്മയും ആണ് വ്യക്തമാകുന്നതെന്നും ട്രംപ് ആരോപിച്ചു.
റഷ്യ- ഉക്രൈന്‍ പ്രശ്നം മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന വിശകലനമാണ് ട്രംപ് നടത്തുന്നത്. റഷ്യന്‍ അധിനിവേശത്തെ അദ്ദേഹം വിമര്‍ശിച്ചു. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തോട് (പുടിന്‍) സംസാരിക്കാന്‍ ആരുമില്ല’, ബൈഡനെ കൊള്ളിച്ച് മുന്‍ പ്രസിഡന്റ് പറഞ്ഞു. തന്റെ വ്യക്തിത്വമാണ് യുദ്ധത്തില്‍ നിന്ന് ഇത്രയും കാലം അകറ്റി നിര്‍ത്തിയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, റഷ്യയും ഉക്രൈനും തമ്മിലുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഫെബ്രുവരി പകുതിയോടെ പ്രചരിച്ചെങ്കിലും, ഈ മാസം 24 ന് ആണ് യുദ്ധം ആരംഭിച്ചത്.