ഡോ. നീന പ്രസാദിന്റെ നൃത്തം തടസ്സപ്പെടുത്തിയതില്‍ വിശദീകരണവുമായി പാലക്കാട് ജില്ല ജഡ്ജി കലാം പാഷ. നൃത്തം തടസ്സപ്പെടുത്തിയതില്‍ പങ്കില്ല.
മതപരമായ കാര്യങ്ങളാല്‍ നൃത്തം തടസപ്പെടുത്തി എന്ന ആരോപണം വേദനയുണ്ടാക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. തന്റെ ജീവനക്കാരന്‍ ശബ്ദം കുറക്കാന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നൃത്തം തടസപ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടില്ല എന്നും ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ: കെ സുധീരിന് അയച്ച കത്തി ല്‍ വിശദീകരിക്കുന്നു.
താന്‍ ആറ് വര്‍ഷം കർണാട്ടിക് സംഗീതം പഠിച്ച ആളാണ്, ഭരതനാട്യത്തില്‍ അരങ്ങേറ്റം കുറിച്ച വ്യക്തി കൂടിയാണ്. അതിനാല്‍ തന്നെ താന്‍ ഒരിക്കലും കലയെ തടസപ്പെടുത്തില്ലെന്ന് ആദ്ദേഹം വിശദീകരിക്കുന്നു. ജില്ലാ ജഡ്ജിയുടെ വീടിന് തൊട്ടടുത്തായിരുന്നു പരിപാടി നടന്നിരുന്നത്. അവിടെ ഉയര്‍ന്ന ശബ്ദത്തിലായിരുന്നു പരാപാടി. അതിനാല്‍ ശബ്ദം കുറക്കണമെന്ന് ജീവനക്കാരന്‍ ഡിവൈഎസ്പിയോട് ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
കോടതി വളപ്പില്‍ അഭിഭാഷകര്‍ പ്രധിഷേധിച്ചത് നിയമ വിരു ദ്ധമാണ്. കോടതി വളപ്പില്‍ ഉച്ചത്തില്‍ മുദ്രാവാക്യം വിളിക്കുകയും ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി കോടതി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുകയും ചെയ്യുന്നത് കോടതി അലക്ഷ്യമാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കത്തില്‍ പറയുന്നു.
കലാകാരി എന്ന നിലയില്‍ അപമാനിക്കപ്പെട്ടു എന്ന് നര്‍ത്തകി നീന പ്രസാദ് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഒരു പുസ്തക പ്രകാശനവുമായി ബന്ധപ്പെട്ട സാംസ്‌കാരിക പരിപാടിയില്‍ ഹ്രസ്വ മോഹിനിയാട്ട കച്ചേരി അവതരിപ്പിക്കുന്നതിനിടെ പരിപാടി നിര്‍ത്താന്‍ അറിയിപ്പ് ലഭിച്ചെന്ന് നീന പ്രസാദ് പറയുന്നു. രാത്രി 9.30 വരെ അനുമതി ലഭിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചിട്ടും കലാപരിപാടി 8 മണിക്ക് തുടങ്ങി ഏതാനും മിനിറ്റുകള്‍ക്ക് ശേഷം നിരന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് ഡിസ്ട്രിക്റ്റ് ജഡ്ജി കല്‍പ്പിച്ചെന്ന അറിയിപ്പ് ദുഃഖമുണ്ടാക്കിയെന്ന് നീന പ്രസാദ് കുറിച്ചു.
‘ശബ്ദം ശല്യമാകുന്നു ‘, പരിപാടി ഉടന്‍ നിര്‍ത്തണം എന്ന് ഡിസ്ട്രിക്‌ട് ജഡ്ജി കല്‍പ്പിക്കുന്നു എന്ന് പറയുമ്ബോള്‍, കഥകളിയും ശാസ്ത്രീയനൃത്തവുമെല്ലാം ഗൗരവമായ തൊഴിലായി കൊണ്ടു നടക്കുന്ന സാംസ്‌കാരിക കലാ പ്രവര്‍ത്തകരുടെ നേര്‍ക്കുളള അപമര്യാദയായേ കാണാന്‍ കഴിയൂ. അത്യധികം അപമാനിക്കപ്പെട്ട ഒരു അനുഭവമായിരുന്നു ഇത്. സാംസ്‌കാരിക പ്രവര്‍ത്തനം പോലും ജഡ്ജിമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യക്തിപരമായ താല്‍പര്യങ്ങ ള്‍ക്കും ഇഷ്ടങ്ങള്‍ക്കും കല്‍പനകള്‍ക്കും അനുസരിച്ച് നടത്തിയാല്‍ മതിയെന്നാണോ എന്നും നീന പ്രസാദ് ചോദിച്ചു.