യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്കു ഗൗരവമായ നഷ്ടങ്ങൾ സംഭവിച്ചുവെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്‌കോവ് ബ്രിട്ടനിലെ സ്കൈ ന്യൂസ് ടെലിവിഷനോടു പറഞ്ഞു. എന്നാൽ യുക്രൈനിൽ യുദ്ധക്കുറ്റങ്ങൾ ചെയ്‌തുവെന്ന ആരോപണം അദ്ദേഹം തള്ളി.
“ഞങ്ങൾക്ക് സൈനികരുടെ ഗൗരവമായ നഷ്‌ടം ഉണ്ടായി. ഇതു ഞങ്ങൾക്കു വലിയ ദുരന്തമാണ്,” ആക്രമണകാരിയായ രാജ്യത്തിൻറെ വക്താവ് പറഞ്ഞു.
കൃത്യമായ കണക്കൊന്നും അദ്ദേഹം പക്ഷെ പറഞ്ഞില്ല. “ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ സേന കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. അടുത്തു തന്നെ ഞങ്ങളുടെ ലക്‌ഷ്യം കൈവരിക്കാനാകും എന്നാണ് പ്രത്യാശ. റഷ്യൻ-യുക്രൈനിയൻ പ്രതിനിധികൾ പിന്നീട് ചർച്ച നടത്തി അവസാനിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു.”
യുക്രൈൻ നഗരങ്ങളിൽ കുന്നുകൂടി മൃതദേഹങ്ങളുടെ ചിത്രങ്ങൾ വ്യാജമാണെന്നു പെസ്‌കോവ് അവകാശപ്പെട്ടു. “വ്യാജങ്ങളുടെയും നുണകളുടെയും കാലത്താണ് നമ്മൾ ജീവിക്കുന്നത്.
“ഈ അതിക്രമങ്ങളുമായി റഷ്യൻ സേനയ്ക്കു പങ്കുണ്ടെന്ന ആരോപണം ഞങ്ങൾ നിഷേധിക്കുന്നു. ആ ജഡങ്ങൾ ബുച്ചയിലാണ് എന്നതും ശരിയല്ല.”
ബുച്ചയിൽ നിന്നുള്ള ചിത്രനഗൽ വ്യാജമാണെന്ന് റഷ്യൻ പ്രതിരോധ വകുപ്പ് നേരത്തെ പറഞ്ഞിരുന്നു.
“കിയവിൽ നിന്നും ചെര്നിഹീവിൽ നിന്നും റഷ്യ പിൻവാങ്ങിയത് സദുദ്ദേശം പ്രകടിപ്പിക്കാൻ തന്നെയാണ്,” പെസ്‌കോവ് പറഞ്ഞു. “ചർച്ചയ്ക്കു നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ റഷ്യ തയ്യാറാണെന്നു ലോകത്തെ അറിയിക്കാൻ.”
ഇ യു യുക്രൈനിൽ
യൂറോപ്യൻ കമ്മീഷൻ പ്രതിനിധി സംഘം വെള്ളിയാഴ്ച യുക്രൈൻ പ്രസിഡന്റ് സൈലെൻസ്കിയുമായി ചർച്ച തുടങ്ങി. വിദേശകാര്യ മേധാവി ജോസെപ് ബൊറേൽ ആണ് സംഘത്തെ നയിക്കുന്നത്.
അവർ എത്തും മുൻപ്, ബോറോഡിയങ്കയിലെ സ്ഥിതിവിശേഷം ബുച്ചയേക്കാൾ അതി ഭീകരമാണെന്നു പ്രസിഡന്റ് പറഞ്ഞു.