വാഷിംഗ്ടൺ: മനുഷ്യന്റെ ശ്വാസത്തിൽ കൊറോണ വൈറസുമായി ബന്ധപ്പെട്ട രാസ സംയുക്തങ്ങൾ കണ്ടെത്തുന്ന ആദ്യ കോവിഡ് ടെസ്റ്റിന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അടിയന്തര ഉപയോഗ അനുമതി നൽകിയതായി ഏജൻസി വ്യാഴാഴ്ച അറിയിച്ചു.
മെഡിക്കൽ ഓഫീസുകളിലും മൊബൈൽ ടെസ്റ്റിംഗ് സൈറ്റുകളിലും ഇനിമുതൽ കോവിഡ് ബ്രെത് അനലൈസർ ഉപയോഗിക്കാം. മൂന്ന് മിനിറ്റിനുള്ളിൽ പരിശോധനാഫലം നൽകാൻ കഴിയും എന്നതാണ് ഇതിന്റെ സവിശേഷത.
ഇൻസ്പെക്‌റ്റ് ഐആർ ബ്രെത് അനലൈസറിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിൽ 91% പോസിറ്റീവ് സാമ്പിളുകളും 100% നെഗറ്റീവ് സാമ്പിളുകളും കൃത്യമായി തിരിച്ചറിഞ്ഞതായി കണ്ടെത്തി.
ഒമിക്രോൺ വേരിയന്റിനെ കേന്ദ്രീകരിച്ചുള്ള പഠനത്തിലും സംവേദനക്ഷമത കണ്ടെത്തി. എന്നിരുന്നാലും, പോസിറ്റീവ് ഫലം പിസിആർ പരിശോധനയിലൂടെ തന്നെ സ്ഥിരീകരിക്കണമെന്ന് എഫ്ഡിഎ കൂട്ടിച്ചേർത്തു.
നിലവിൽ കോവിഡിനെ വേഗത്തിൽ കാര്യക്ഷമമായി നേരിടുന്നതിനും വരാനിരിക്കുന്ന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ മുന്നിൽക്കണ്ട് അമേരിക്കയ്ക്ക് സഹായകമാകുന്ന മികച്ച സാങ്കേതികവിദ്യകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എഫ്ഡിഎ കോവിഡിന്റെ നൂതന പരിശോധനാമാർഗ്ഗം പിന്തുണയ്ക്കുന്നതെന്നും എഫ്ഡിഎ വിശദീകരിച്ചു.