വാഷിംഗ്ടൺ , ഏപ്രിൽ 20: സ്റ്റുഡന്റ് ലോൺ എടുത്ത ഏകദേശം 46 മില്യൺ വിദ്യാർത്ഥികളെ 1.75 ട്രില്യൺ ഡോളറിന്റെ കടക്കെണിയിലാക്കിയ ചരിത്രപരമായ വീഴ്‌ച പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബൈഡൻ ഭരണകൂടം പ്രഖ്യാപിച്ചു.
വരുമാനം അടിസ്ഥാനമാക്കിയുള്ള തിരിച്ചടവ് (ഐഡിആർ) നടപടികളാണ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പരാമർശിച്ചിരിക്കുന്നത്. പബ്ലിക് സർവീസ് ലോൺ ഫൊർഗീവ്നസ് പ്രോഗ്രാമിന് കീഴിലുള്ള കുറഞ്ഞത് 40,000 വായ്പക്കാരുടെ കടം ഉടനടി റദ്ദാക്കുമെന്നാണ് കരുതുന്നത് .
പഴയ വായ്പകളുള്ള ആയിരക്കണക്കിന് പേർക്ക് ഐഡിആർ വഴി അതിൽ നിന്ന് ക്രമേണ ഒഴിവാക്കാനാകും. 3.6 മില്യണിലധികം വായ്പക്കാർക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ അധിക ക്രെഡിറ്റും ലഭിക്കും.
വിദ്യാഭ്യാസ വായ്പ വലിയൊരു ബാധ്യതയായി തോന്നാതെ താങ്ങാനാവുന്നതാക്കി മാറ്റുകയാണ് ഭരണകൂടത്തിന്റെ പ്രധാന ലക്‌ഷ്യം. ഇതിനായി പ്രതിമാസ പേയ്‌മെന്റു തുക കുറക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.