കൊല്‍ക്കത്ത: സന്ദേശ്ഖാലിയില്‍ വൻ ആയുധശേഖരം പിടികൂടി സിബിഐ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന ഷെയ്ഖ് ഷാജഹാന്റെ ബന്ധുവായ അബു താലീബിന്റെ വീട്ടില്‍ നിന്നാണ് ആയുധശേഖരം കണ്ടെത്തിയത്.
ബോംബുകള്‍ ഉള്‍പ്പെടെയുള്ള സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതായും ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു.
സിബിഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് 10 അംഗ സംഘം നടത്തിയ പരിശോധനയിലാണ് താലീബിന്റെ വസതിയില്‍ നിന്ന് ആയുധശേഖരം പിടികൂടിയത്. ജനുവരി 5ന് എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്വഷണം നടത്തി വരുന്നതിനിടെയാണ് ടിഎംസി നേതാവ് ഷെയ്ഖ് ഷാജഹാനുമായി ബന്ധമുള്ളവരുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. നിലവില്‍ റെയ്ഡ് നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ ആയുധങ്ങള്‍ ഒളിപ്പിച്ചതായി സംശയമുണ്ടെന്നും സിബിഐ വ്യക്തമാക്കി.
ഫെബ്രുവരി 29-ാം തീയതിയാണ് ലൈംഗികാതിക്രമ കേസുകളിലെ മുഖ്യപ്രതിയായ ഷെയ്ഖ് ഷാജഹാൻ പിടിയിലായത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നോർത്ത് 24 പർഗാനാസിലെ ഒരു വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ജനുവരി 5ന് ഇഡി സംഘത്തെ ആക്രമിച്ച കേസിലെ മുഖ്യപ്രതികളിലൊരാളാണ് ഇയാള്‍. ഷാജഹാനെതിരെ ഭൂമി തട്ടിപ്പ് കേസുകളും മറ്റ് നിരവധി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്