അലബാമ :- കോടതിയിൽ ഹാജരാക്കാനെന്നു പറഞ്ഞ് ജയിലിൽ നിന്നും കൂട്ടിക്കൊണ്ടുപോയ കൊലക്കേസ് പ്രതിയും അവരെ അനുധാവനം ചെയ്ത ഡെപ്യൂട്ടിയും അപ്രത്യക്ഷമായി. 25 വർഷം സർവീസുള്ള ഓഫീസറാണ് പ്രതിക്കൊപ്പം അപ്രതൃക്ഷമായിരിക്കുന്നത്.
ഏപ്രിൽ 29 വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് ജയിലിന്റെ കോർട്ട് ട്രാൻസ്പോർട്ടേഷൻ ചുമതലയുള്ള അസിസ്റ്റന്റ് ഡയറക്ടർ ഓഫ് കറക്ഷൻസ് ഡെപ്യൂട്ടി വിക്കി വൈറ്റ് (56) കോടതിയിൽ ഹാജരാക്കാമെന്ന് പറഞ്ഞ് കാപ്പിറ്റൽ മർഡർ ചാർജ് ചെയ്യപ്പെട്ട കെയ്സി വൈറ്റിനെ (35) പട്രോൾ കാറിൽ കയറ്റി കൊണ്ടു പോയത്. 9.30 ന് ഇയാളെ കോടതിയിൽ ഹാജരാക്കുന്നത് മെന്റൽ ഇവാലുവേഷനാണെന്നാണ് വിക്കി വൈറ്റ് സഹപ്രവർത്തകരോട് പറഞ്ഞിരുന്നത്.
എന്നാൽ 2 പേരും കോടതിയിൽ എത്തിയില്ല. ഇതോടെ ഇവരെക്കുറിച്ച് അന്വേഷണം തുടങ്ങി. തുടർന്ന് വിക്കി വൈറ്റിന്റെ പട്രോൾ വാഹനം ഒരു ഷോപ്പിങ് സെന്ററിന്റെ പാർക്കിംഗ് ലോട്ടിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഓഫീസറെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നാണ് അന്വേഷണച്ചുമതലയുള്ള ലോഡർ ഡെയ്ൽ കൗണ്ടി ഷെറീഫ് റിക്ക് സിംഗിൾട്ടൺ പറഞ്ഞത്.
പ്രതിയെ കോടതിയിൽ ഹാജരാക്കുമ്പോൾ രണ്ട് പേർ സെക്യൂരിറ്റിക്കായി ഉണ്ടായിരിക്കണമെന്ന നിയമം ലംഘിച്ചത് ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമാണ്.
നിയമം നല്ലതുപോലെ അറിയാമായിരുന്ന ഓഫീസർ എന്തുകൊണ്ട് പ്രോട്ടോക്കോൾ ഫോളോ ചെയ്തില്ല എന്ന ചോദ്യം ഉയരുന്നു. പ്രതിയെ കൊണ്ടു പോകുമ്പോൾ ഓഫീസറുടെ കൈവശം ഉണ്ടായിരുന്ന റിവോൾവർ പ്രതി കൈവശപ്പെടുത്തിയോ അതോ ഓഫീസർ അറിഞ്ഞു കൊണ്ട് ഇയാളെ രക്ഷപെടാൻ അനുവദിച്ചുവോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.