അയോവ ഹൗസ് ഡിസ്‌ട്രിക്‌ട് 30 ൽ ഡെമോക്രാറ്റിക് പാർട്ടിക്ക് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥി. ചൊവാഴ്‌ച നടന്ന പ്രൈമറിയിൽ 63% വോട്ട് നേടിയാണ് ഡെസ് മൊയ്‌നസിലെ സാംക്രമിക രോഗ ചികിത്സാ വിദഗ്‌ധ മെഗൻ ശ്രീനിവാസ് ജയിച്ചത്. എഡ്‌ഡി മൗറോ നേടിയത് 36%.
നവംബർ 8നു റിപ്പബ്ലിക്കൻ ജെറി ചീവേഴ്സിനെ ശ്രീനിവാസ് നേരിടും. ജയിച്ചാൽ അയോവ ഹൗസിൽ എത്തുന്ന രണ്ടാമത്തെ ഏഷ്യൻ അമേരിക്കൻ വനിതയാവും. നേരത്തെ സ്വാതി ദണ്ഡേക്കർ ഹൗസ് അംഗമായിരുന്നു.
ഡെമോക്രാറ്റ് ബ്രൂസ് ഹണ്ടർ വിരമിക്കുന്ന സീറ്റാണിത്. 2018 ലും 2020 ലും അദ്ദേഹം ഇവിടെ ജെറി ചീവേഴ്സിനെ തോല്പിച്ചിരുന്നു. ഏറ്റവും കടുത്ത മത്സരം നടക്കുന്ന പ്രൈമറികളിൽ ഒന്നായി ചൊവാഴ്ച ഇത്. മെഗാൻ ശ്രീനിവാസ് ആദ്യം റിപ്പബ്ലിക്കൻ വോട്ടറായി റജിസ്റ്റർ ചെയ്തിരുന്നുവെന്ന് എഡ്‌ഡി മൗറോ ആക്ഷേപം ഉന്നയിച്ചു. പരുക്കൻ അടവുകൾ പയറ്റുന്ന എഡ്‌ഡി മൗറോ മത്സരത്തിൽ നിന്ന് ഒഴിയണമെന്നു ശ്രീനിവാസിന്റെ പക്ഷം തിരിച്ചടിച്ചു. യു എസ് സെനറ്റിലേക്കും ഹൗസിലേക്കും മത്സരിച്ചു തോറ്റിട്ടുള്ള അദ്ദേഹം ഇൻഷുറൻസ് ഉദ്യോഗസ്ഥനാണ്.
ഈ ഡിസ്‌ട്രിക്ടിൽ 87% വെള്ളക്കാരാണുള്ളത്. നാലു ശതമാനം മാത്രമാണ് ഏഷ്യാക്കാർ. അത്രയും ആഫ്രിക്കൻ അമേരിക്കക്കാരും 3% ഹിസ്പാനിക്കുകളും. എന്നാൽ ഡെസ് മൊയ്‌നസിൽ നിരവധി വർഷങ്ങളായി ഡെമോക്രറ്റുകൾ പല സീറ്റുകളിൽ ഒന്നാണിത്.
ഈ വർഷം നടന്ന ഡിസ്‌ട്രിക്‌ട് അതിർത്തി പുനർനിർണയത്തിൽ ഹൗസ് 30 ൽ ഡെമോക്രറ്റിക് വോട്ടർമാർ റിപ്പബ്ലിക്കന്മാരുടെ ഇരട്ടിയായെന്നു ‘ഡെസ് മൊയ്‌നസ് റജിസ്റ്റർ’ പറയുന്നു. ജൂൺ ഒന്നിലെ ഔദ്യോഗിക കണക്കാണിത്.
ബ്രോഡ്‌ലോണ്സ് മെഡിക്കൽ സെന്ററിൽ ജോലി ചെയ്യുന്ന ശ്രീനിവാസ് യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിന സ്കൂൾ ഓഫ് മെഡിസിനു വേണ്ടി ഓൺലൈനിലുമുണ്ട്. ഹെപ്പറ്റൈറ്റിസ് സി ചികിത്സ സംസ്ഥാനമൊട്ടാകെ എത്തിക്കാൻ പ്രവർത്തിക്കുന്ന അയോവ പ്രൈമറി കെയർ അസോസിയേഷനിൽ അവർ സജീവമാണ്.
അയോവയിലെ ഒരു കൊച്ചുപട്ടണത്തിൽ ജനിച്ചു വളർന്ന ശ്രീനിവാസ് ബിരുദമെടുത്ത ഹാർവാഡിൽ നിന്നാണ്. മെഡിക്കൽ ബിരുദം കാർവെർ കോളജ് ഓഫ് മെഡിസിനിൽ നിന്ന്.