എയർ ഇന്ത്യ വിമാനത്തിൽ ബോംബ് വച്ച് 329 പേരെ കൊലപ്പെടുത്തിയ ഖാലിസ്ഥാൻ തീവ്രവാദി വ്യാഴാഴ്ച്ച ബ്രിട്ടീഷ് കൊളംബിയയിൽ വെടിയേറ്റ് മരിച്ചതായി കനേഡിയൻ മാധ്യമങ്ങൾ അറിയിച്ചു. കോടതി വെറുതെ വിട്ട റിപുദാമൻ സിംഗ് മാലിക് വാൻകൂവറിന്റെ പ്രാന്തപ്രദേശത്തെ സറെയിൽ കാറിൽ ഇരിക്കുമ്പോഴാണ് വെടിയേറ്റത്.
മാലിക്കിന്റെ പശ്ചാത്തലം അറിയാമെന്നും കൊലയാളിയുടെ പ്രേരണ എന്താണെന്നു അന്വേഷിക്കുന്നുണ്ടെന്നും കനേഡിയൻ പൊലീസ് പറഞ്ഞു.
1985 ൽ എയർ ഇന്ത്യയുടെ ബോയിങ് 747 കനിഷ്‌ക വിമാനം അയർലൻഡിനു സമീപം അറ്റ്ലാന്റിക്കിനു മീതെ പറക്കുമ്പോഴാണ് ബോംബ് പൊട്ടിയത്. ലഗേജ് ഏരിയയിലാണ് ബോംബുകൾ വച്ചിരുന്നത്.
രണ്ടാമതൊരു വിമാനത്തിൽ വച്ച ബോംബ് ടോക്യോ നരിത വിമാനത്താവളത്തിൽ വച്ചാണ് പൊട്ടിയത്. രണ്ടു ജീവനക്കാർ കൊല്ലപ്പെട്ടു.
കനേഡിയൻ നീതിന്യായ സംവിധാനത്തിനു കുറ്റവാളികളെ ശിക്ഷിക്കാൻ കഴിഞ്ഞില്ല. ബോംബുണ്ടാക്കിയ ഇന്ദർജിത് സിങ് റെയാത് എന്നയാളെ മാത്രം കുറ്റക്കാരനായി കോടതി കണ്ടു. അയാൾക്ക് കിട്ടിയത് തന്നെ 9 വര്ഷം തടവ് ശിക്ഷ. 2016ൽ പ്രതി പുറത്തിറങ്ങി.
മാലിക്കിനെയും ബാബർ ഖൽസ തീവ്രവാദി അജൈബ് സിംഗ് ബദ്രിയെയും ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി വെറുതെ വിട്ടു. കൊലക്കുറ്റവും അതിനുള്ള ഗൂഢാലോചനയുമാണ് ചുമത്തിയിരുന്നത്.
അന്വേഷണത്തിൽ പിഴവുകൾ ഉണ്ടായതിനാലാണ് മാലിക് രക്ഷപ്പെട്ടതെന്ന് അപകടത്തിൽ മരിച്ച മാത്യു അലക്‌സാണ്ടറുടെ പിതാവ് റോബ് അലക്‌സാണ്ടർ പറഞ്ഞു. “ഇന്ന് സംഭവിച്ചത് ആശ്വാസമൊന്നുമല്ല. നഷ്ടപ്പെട്ട പ്രിയപ്പെട്ടവർ തിരിച്ചു വരില്ലല്ലോ.”
മാലിക് കൊല്ലപ്പെട്ടതിന് സമീപം ഒരു കാർ കത്തിക്കരിഞ്ഞ കിടപ്പുണ്ടായിരുന്നു. അത് കൊലയാളികൾ വന്ന കാറാണെന്നു പൊലീസ് സംശയിക്കുന്നു.
മൂന്നു തവണ വെടിയൊച്ച കേട്ടതായി ഒരു സാക്ഷി പറഞ്ഞു. പാപിയോണ് ഈസ്റ്റേൺ ഇമ്പോർട്ട്സ് എന്ന തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പാർക്കിങ്ങിൽ വച്ചാണ് മാലിക്കിനു വെടിയേറ്റത്. ഖൽസ ക്രെഡിറ്റ് യൂണിയൻ എന്ന പേരിൽ പണം കടം കൊടുക്കുന്ന സ്ഥാപനംനടത്തി വരികയായിരുന്നു മാലിക്. സത്‌നാം എഡ്യൂക്കേഷൻ സൊസൈറ്റിയുടെ പേരിൽ നിരവധി ‘ഖൽസ’ സ്കൂളുകളും.