Saturday, May 18, 2024
HomeUSAഫൊക്കാന 2022 സാഹിത്യ പുരസ്‌കാര ജേതാക്കള്‍ - 11 ഫൊക്കാന നവ മാധ്യമ പുരസ്‌കാരം: ...

ഫൊക്കാന 2022 സാഹിത്യ പുരസ്‌കാര ജേതാക്കള്‍ – 11 ഫൊക്കാന നവ മാധ്യമ പുരസ്‌കാരം: പണ്ടോരയുടെ പെട്ടി – വിധു ഫിലിപ്പ്

കാനഡയില്‍  ആല്‍ബര്‍ട്ട പ്രവിശ്യയിലെ എഡ്മണ്‍ട്ടനില്‍ താമസിക്കുന്നു. സ്വദേശം തൃശ്ശൂരിലാണ്. ഗവണ്‍മെന്റ് ഓഫ് ആല്‍ബേട്ടയിലെ ആക്‌സസ് ആന്‍ഡ് പ്രൈവസിഅഡൈ്വസര്‍ ആയി ജോലി ചെയ്യുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് ആല്‍ബര്‍ട്ടിയില്‍ നിന്ന് ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സ്റ്റഡീസില്‍ ബിരുദാനന്തര ബിരുദവും യൂണിവേഴ്‌സിറ്റി ഓഫ് കാലിക്കറ്റില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദത്തിനു ശേഷം  ഹൈദരാബാദിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷില്‍ നിന്ന് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഇംഗ്ലീഷ് സ്റ്റഡീസിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബാച്ചിലര്‍ ഇന്‍ എഡ്യൂക്കേഷനിലും ബിരുദങ്ങള്‍ നേടിയിട്ടുണ്ട്.

തൃശ്ശൂര്‍ വിമല കോളേജിലെ ഫംഗ്ഷണല്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് ആയും മാലിദ്വീപ് ഇംഗ്ലീഷ് അധ്യാപികയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സംഗീതജ്ഞനും തെക്കേ അമേരിക്കയിലെ ഗയാനയില്‍ സാംസ്‌കാരിക പ്രതിനിധിയും ആയിരുന്ന മണ്‍മറഞ്ഞുപോയ ഫിലിപ്പ് വി. ഫ്രാന്‍സിസിന്റെ പത്‌നിയുമാണ് വിധു.

ഫെയ്‌സ്ബുക്കിലെ നമ്മുടെ ഓര്‍മ്മകളുടെ ഘോഷ യാത്ര എന്ന ഗ്രൂപ്പില്‍ കുറിച്ചിട്ടവയില്‍ നിന്നും തിരഞ്ഞെടുത്ത  ചില ഓര്‍മ്മകുറിപ്പുകളുടെ സമാഹാരം ആണ്  ‘ പണ്ടൊരയുടെ പെട്ടി ‘ എന്ന പുസ്തകം. ആദ്യ പുസ്തകമായ  ‘പണ്ടൊരയുടെ പെട്ടിക്ക് ‘ 2022 ലെ FOKANA നവമാധ്യമ പുരസ്‌കാരം ലഭിച്ചു. ഗൃഹലക്ഷ്മി വാരികയില്‍ ‘കറുപ്പിന്റെ നിഴല്‍’ എന്ന കഥയും അച്ചടിച്ചു വന്നിട്ടുണ്ട്.

ഒരു കഥാസമാഹാരത്തിന്റെ പണിപ്പുരയിലാണ് ഇപ്പോള്‍.

പ്രണയത്തില്‍ വിരിഞ്ഞ ചെമ്പകപ്പൂക്കള്‍

ഒരു ലവ് സ്റ്റോറി എന്ന സിനിമയാണ് ആ പണി പറ്റിച്ചത്. നാലാം ക്ലാസ്സിലോ അഞ്ചാം ക്ലാസ്സിലോ ആണ് അന്ന് ഞാന്‍. ചേട്ടന്‍ ഏഴിലോ എട്ടിലോ ആയിട്ടേ ഉള്ളു. ഒരു ലവ് സ്റ്റോറി എന്ന സിനിമയില്‍ ആയിരുന്നു ആദ്യമായി ഒരു പയ്യന്‍ ഒരു പെണ്ണിനൊടു ”ഐ ലവ് യു” എന്ന് പറയുന്നത് കേള്‍ക്കുന്നത്. അത് എനിക്ക് വലിയ ഇഷ്ടമായി. വലിയ എന്തോ തമാശ ആയി തോന്നുകയും ചെയ്തു.

 

ഞങ്ങളുടെ വീട്ടില്‍ അന്ന് ടീവിയും വീസിആറും ഒന്നും ഇല്ലാത്തതു കൊണ്ട് അയല്പക്കത്തെ ഒരു വീട്ടില്‍ അബദ്ധവശാല്‍ കണ്ടു പോയതാണ് ആ സിനിമ. അല്ലാതെ വീട്ടില്‍ നിന്ന് ഞങ്ങളെ ആ സമയത്തു മാമ്മാട്ടിക്കൂട്ടിയമ്മ പോലത്തെ സിനിമ അല്ലാതെ ഒരു ലവ് സ്റ്റോറിക്കൊന്നും കൊണ്ട് പോകില്ല.

അങ്ങിനെ ഇരിക്കുമ്പോ ഞാന്‍ അന്ന് ചേട്ടനോട് ആ ആഗ്രഹം പറഞ്ഞത്: ഒരു ലവ് ലെറ്റര്‍ എഴുതണം. എന്നാല്‍ പിന്നെ അത് എഴുതീട്ടു തന്നെ കാര്യം എന്ന് ചേട്ടനും. അങ്ങിനെ ഞങ്ങള്‍ അപ്പുറത്തെ വീട്ടിലെ ഒരു മൂരാച്ചി പെണ്ണിന്ന് കത്തെഴുതാന്‍ തീരുമാനിച്ചു. ഒരു നോട്ടുപുസ്തകത്തിന്റെ നടുപേജ് വലിച്ചു കീറി അതിന്റെ ഒത്ത നടുക്ക് വലിയ അക്ഷരത്തില്‍ ”ഐ ലവ് യു” എന്നെഴുതിയതിന് ശേഷം ആ പേപ്പര്‍ കൊണ്ട് ഒരു റോക്കറ്റ് ഉണ്ടാക്കി അപ്പുറത്തെ വീട്ടിലേക്കു പറത്തി വിട്ടു. ലവ് ലെറ്റര്‍ എഴുതുക എന്ന ലക്ഷ്യം മാത്രമേ ഞങ്ങള്‍ക്കുണ്ടായിരുന്നുള്ളു എന്നതിനാല്‍ പിന്നെ തുടര്‍ നടപടിക്കൊന്നും ശ്രമിച്ചില്ല എന്നതാണ് സത്യം. എന്നാലും അന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ”ലൈന്‍ ഇടല്‍” ‘ ലൈന്‍ അടി” കുറച്ചു കൂടി സാഹിത്യത്തില്‍ പറഞ്ഞാല്‍ ”പ്രേമം”   തുടങ്ങിയ വാക്കുകളില്‍ ഞാന്‍ വല്ലാതെ ആകര്‍ഷിക്കപ്പെട്ടു  എന്നെ പറയേണ്ടു.

അങ്ങിനെ ഞാന്‍ ആറാം ക്ലാസ്സില്‍ എത്തി. സ്‌കൂള്‍ തുറക്കുന്ന മഴ കാലത്തു ധാരാളമായി ക്ലാസ്സിലെ കുട്ടികള്‍  വെള്ള ചെമ്പകപ്പൂവും ചുമന്ന ചെമ്പകപ്പൂവും എല്ലാം കൊണ്ടുവരുമായിരുന്നു. ഒരു ചെമ്പകപ്പൂ കിട്ടണം എന്ന് അതിയായ ആഗ്രഹം ആരും അറിയാതെ മനസ്സില്‍ ഒളിപ്പിച്ചു നടന്നിരുന്ന കാലം.

അങ്ങിനെ ഇരിക്കുമ്പോള്‍ എനിക്കും കിട്ടി ഒരു ചുവന്ന ചെമ്പക പൂവ്. അത് തന്നത് ഞങ്ങളുടെ വീടിന്റെ പുറകില്‍ ഉള്ള ഒരു കോളനി യിലെ കൃഷ്ണന്‍ എന്ന ഒരു ഏഴാം ക്ലാസ് കാരന്‍.  തൃശ്ശൂരിലെ പ്രസിദ്ധമായ കോളനി ആണത്. പണ്ട് ഞങ്ങളുടെ വീട്ടില്‍ പുറം പണിക്കു വന്നിരുന്നവര്‍ എല്ലാം അവിടെ ആണ് താമസിച്ചിരുന്നത്. ഇന്നിപ്പോള്‍ കഥ മാറി, പേരുകേട്ട സ്വര്‍ണ്ണ കച്ചവടക്കാര്‍ എല്ലാം വലിയ മണിമാളിക പണിതു താമസിക്കുന്ന സ്ഥലം ആയി മാറി അത്.

സ്‌കൂള്‍ അവധി  ആയിരുന്നു അന്ന്. ചേട്ടന്‍ വലിയ സൈക്കിള്‍ പ്രാന്തന്‍ ആയിരുന്നത് കൊണ്ട് ചേട്ടന്റെ തന്നെ സൈക്കിള്‍ അഴിച്ചും പണിതും കൊണ്ടിരിക്കുകയായിരുന്നു. ഡാഡി മമ്മി വീട്ടില്‍ ഇല്ല…. ജോലിക്കു പോയി. എനിക്ക് പ്രതേകിച്ചു പണി ഒന്നും ഇല്ലാത്തതു കൊണ്ടും പഠിപ്പു എനിക്ക് അലര്ജി ആയതു കൊണ്ടും വീടിനു മുമ്പില്‍ കൂടി കടന്നു പോകുന്നവരുടെ കണക്കെടുത്തു നേരം പോക്കി കൊണ്ടിരുന്നു.

കൃഷ്ണനെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. ആണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ചേട്ടന്റെ സ്‌കൂള്‍ ഇല്‍ ആണ് പഠിക്കുന്നത്. എന്നെക്കാള്‍ ഒരു വര്ഷം മുതിര്‍ന്ന ക്ലാസ്സില്‍ പഠിക്കുന്ന ആണ്കുട്ടികളോടൊന്നും എനിക്ക് അത്രേ താല്പര്യം ഉണ്ടായിരുന്നില്ല. ആറാം ക്ലാസ്സില്‍ പഠിച്ചിരുന്ന ഞാന്‍ കോളേജില്‍ പഠിക്കുന്ന ചേട്ടന്‍ മാരെ ഒക്കെയാണ് വലിയ ആരാധനയോടെ നോക്കിയിരുന്നത്.

അതുകൊണ്ടു തന്നെ ദൂരേന്നു കൃഷ്ണന്‍ നടന്നു വരുന്നത് കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. എന്റെ അടുത്തെത്തിയ കൃഷ്ണന്‍ കയ്യിലിരുന്ന ചുവന്ന ചെമ്പകപ്പൂവ് എനിക്ക് നീട്ടികൊണ്ടു വളരെ കൂള്‍ ആയി എന്നോട് പറഞ്ഞു :

” ഐ ലവ് യു”

അത് കേട്ടതും എന്റെ രണ്ടു കണ്ണുകള്‍ ബള്‍ബ് പോലെ പുറത്തേയ്ക്കു തള്ളി പോയി. ചെമ്പകപ്പൂ കിട്ടണം എന്നുള്ള ആഗ്രഹം എന്നെ വല്ലാതെ മഥിക്കുണ്ടെങ്കിലും, ഈ ”ഐ ലവ് യു” പ്രയോഗത്തില്‍ ഞാന്‍ പതറിപ്പോയി. ഒരു നിമിഷത്തെ ആലോചനയ്ക്കൊടുവില്‍ തല ശക്തമായി ചലിപ്പിച്ചു ചെമ്പകപ്പൂവ് വേണ്ടാന്ന് പറഞ്ഞു . ആദ്യത്തെ അനുഭവം ആയതു കൊണ്ട് പേടി കൊണ്ട് എന്റെ നാവിറങ്ങി പോയിരുന്നു.

ഗെയ്റ്റിന്റെ അവിടെ എന്തോ പന്തികേട് മണത്ത ചേട്ടന്‍ സൈക്കിള്‍ പണികിടയില്‍ നിന്നും തല പുറത്തേക്കിട്ടു ഒരു ചോദ്യം.

”എന്താ അവിടെ?”

സംയമനം വീണ്ടെടുത്തെങ്കിലും പെരുമ്പറ കൊട്ടുന്ന പോലെയുള്ള ഹൃദയമിടിപ്പോടെ ഞാന്‍ പറഞ്ഞു:

”ഏയ് ഒന്നൂല്യ … കൃഷ്ണന്‍ എന്നോട് ചെമ്പക പൂവ് വേണോന്നു ചോദിച്ചതാ ഞാന്‍ വേണ്ടാന്ന് പറഞ്ഞു. ‘

ഞാന്‍ നല്ല കുട്ടി ചമഞ്ഞു.

ചെമ്പകപ്പൂ എന്ന് കേട്ടതും ചേട്ടന്‍ സൈക്കിള്‍ പണി ഒക്കെ അവിടെ ഇട്ടിട്ട് എന്നോട് ചോദിച്ചു,

”ഏഹ്ഹ് … ചെമ്പകപ്പൂവോ? നിനക്ക് വാങ്ങായിരുന്നില്ലേ? നിനനക്കു വേണ്ടങ്കിലും എനിക്ക് വേണം അത് . വേഗം പോയി അത് വാങ്ങിട്ടു വാ”.

അപ്പോഴാണ് എന്റെ പോലെ തന്നെ ചേട്ടനും ചെമ്പകപ്പൂ കിട്ടാനുള്ള അതിയായ ആഗ്രഹം ഉണ്ടെന്നു ഞാന്‍ മനസിലാക്കിയത്.

ഞാന്‍ ചെകുത്താനും കടലിനും ഇടയില്‍ അകപ്പെട്ട പോലെ ആയി.  ചേട്ടനോട് ചെമ്പകപൂവിനൊപ്പമുള്ള ‘ ഐ ലവ് യു” ന്റെ കാര്യം പറഞ്ഞാല്‍ കൃഷ്ണന് അടി ഉറപ്പു, പക്ഷെ ചെമ്പകപ്പൂ വാങ്ങിയാല്‍ കൃഷ്ണന്റെ ”ഐ ലവ് യു” ഞാന്‍ സ്വീകരിച്ച പോലെ ആവും. അതും പറ്റില്ല. ചെമ്പകപ്പൂ കിട്ടാനുള്ള അത്യാര്‍ത്തിയില്‍ കണ്ണും ഉരുട്ടി മുന്നില്‍ നില്‍ക്കുന്നു ചേട്ടന്‍.

പിന്നെ ഒന്നും നോക്കിയില്ല….. വീടിന്റെ പുറകുവശത്തെക്കു ഓടി. വീടിനു പിന്നിലെ ചെറിയ ഇടവഴിയിലൂടെ പോകുന്ന കൃഷ്ണന്‍ നെ ”ശൂ ശൂ ‘ എന്ന് വിളിച്ചു നിര്‍ത്തി. ചെമ്പകപ്പൂവിനെ ചൂണ്ടി കൊണ്ട് പറഞ്ഞു :

”അതിങ്ങട് തന്നോട്ട ‘

ഒന്നും മിണ്ടാതെ കൃഷ്ണന്‍ മതിലിന്റെ പൊക്കത്തെക്കു കൈനീട്ടി ചെമ്പകപ്പൂ തന്നു. പൂ കിട്ടിയതും ഞാന്‍ ഓടിച്ചെന്നു ചേട്ടന് അത് കൊടുത്തു. ശേഷം ചേട്ടന്റെ മുഖത്തു വിരിഞ്ഞ ആഹ്ളാദം  ആസ്വദിച്ചു നിന്നു . ആ നിമിഷത്തില്‍ തന്നെ ഞാന്‍ കൃഷ്ണനെ മറന്നു പോയി.

പിന്നീട് പലപ്പോഴും ഞാന്‍ കൃഷ്ണനെ കണ്ടെങ്കിലും ആലുവ മണപ്പുറത്തു കണ്ട പരിചയം പോലും ഞാന്‍ ഭാവിച്ചില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ കൃഷ്ണന്‍ വിവാഹിതന്‍ ആവുകയും 2 കുട്ടികളുടെ അച്ഛന്‍ ആവുകയും ചെയ്തു. പലപ്പോഴും കണ്ടെങ്കിലും ഈ ചെമ്പകപ്പൂ സംഭവം ഒരിക്കലും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല.

കഴിഞ്ഞ അവധിക്കു ഞാന്‍ നാട്ടില്‍ പോയപ്പോള്‍ പുറത്തു പോകാനായി അമ്മ എനിക്ക് ഏര്‍പ്പാടാക്കി തന്നത് അയല്പക്കകാരനായ കൃഷ്ണന്റെ ഓട്ടോറിക്ഷ ആയിരുന്നു. മഴയിലൂടെ ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ ഒരിക്കലെങ്കിലും യാത്രക്കാരിയായ എന്നോട് ”സുഖമാണോ” എന്ന് കൃഷ്ണന്‍ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.പക്ഷെ ഒന്നും മിണ്ടാതെ ആലോചനയില്‍ മുഴുകി കൃഷ്ണന്‍ ഓട്ടോ ഓടിച്ചു കൊണ്ടിരിന്നു. ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോള്‍ ഞാന്‍ കൊടുത്ത ഓട്ടോ വാടക വാങ്ങി മുഖത്തു പോലും നോക്കാതെ കൃഷ്ണന്‍ വണ്ടി തിരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

STORIES

Most Popular