കോട്ടയം: ഈരാറ്റുപേട്ടയ്ക്കു പിന്നാലെ കോട്ടയം നഗരസഭയിലും യുഡിഎഫിനു ഭരണം നഷ്ടമായി. എല്‍ഡിഎഫ് അവതരിപ്പിച്ചഅവിശ്വാസപ്രമേയത്തെ ബിജെപി പിന്തുണച്ചതോടെയാണു കോട്ടയത്ത് യുഡിഎഫ് ഭരണത്തില്‍നിന്നു പുറത്തായത്. 10 ദിവസത്തിനിടെയാണ് കോട്ടയം ജില്ലയിലെ രണ്ട് പ്രധാന നഗരസഭകളില്‍ യുഡിഎഫിനു ഭരണം നഷ്ടമാകുന്നത്.
ഭരണസ്തംഭനം ആരോപിച്ചാണ് നഗരസഭാ അധ്യക്ഷ ബിന്‍സി സെബാസ്റ്റ്യനെതിരെ എല്‍ഡിഎഫ് അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. 52 അംഗ കോട്ടയം നഗരസഭാ കൗണ്‍സിലില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 പേര്‍ വീതമാണുള്ളത്. ബിജെപിക്ക് എട്ട് അംഗങ്ങളും.
21 അംഗങ്ങളാണ് യുഡിഎഫിനു നേരത്തെയുണ്ടായിരുന്നത്. കോണ്‍ഗ്രസ് വിമതയായി ജയിച്ച ബിൻസി സെബാസ്റ്റ്യൻ യുഡിഎഫിലെത്തിയതോടെ അംഗസംഖ്യ 22 ആയി ഉയരുകയായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത കൗണ്‍സിലില്‍ ബിന്‍സി നറുക്കെടുപ്പിലൂടെയാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസ്-20, കേരള കോൺഗ്രസ് ജോസഫ് വിഭാഗം-1, സ്വതന്ത്ര-1 എന്നിങ്ങനെയാണ് യു ഡിഎഫ് കക്ഷിനില. എല്‍ഡിഎഫില്‍ സിപിഎം-16, സിപിഐ-2 കേരള കോണ്‍ഗ്രസ് (എം)-1, കേരള കോൺഗ്രസ് സ്‌കറിയ തോമസ് വിഭാഗം-1, കോണ്‍ഗ്രസ് എസ്-1, സ്വതന്ത്രന്‍-1 എന്നിങ്ങനെയാണ് കക്ഷിനില.
ഈരാറ്റുപേട്ടയില്‍ നഗരസഭാധ്യക്ഷ മുസ്ലിം ലീഗിലെ സുഹറ അബ്ദുള്‍ ഖാദറിനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം എസ്‌ഡിപിഐയുടെയും കോണ്‍ഗ്രസ് വിട്ടുവന്ന അംഗത്തിന്റെയും പിന്തുണയോടെയാണ് 13നു പാസായത്