ന്യൂഡല്‍ഹി: പാകിസ്താനിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം അന്ത്യദിനത്തിന്റെ അടയാളമെന്ന് തീവ്രവാദ സംഘടനയായ അല്‍ ഖാഇദ.
അല്‍ ഖാഇദയുടെ ഉറുദു മാസികയായ ഗസ്‌വ എ ഹിന്ദില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഈ പ്രസ്താവനയെന്ന് ‘ദി പ്രിന്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമം നിര്‍മിച്ച നാല് വനിത നിയമസഭാംഗങ്ങളും പൈശാചിക അജണ്ടയില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നും അല്‍ ഖാഇദ മാസിക ലേഖനത്തില്‍ പറയുന്നു.
പാകിസ്താന്‍ നേതൃത്വത്തിലുള്ള ഇസ്ലാം വഞ്ചനയാണ് ട്രാന്‍സ്‍ജെന്‍ഡര്‍ അവകാശ സംരക്ഷണ നിയമം എന്നാണ് അല്‍-ഖാഇദയുടെ വാദം. അള്ളാഹുവിന്റെ യഥാര്‍ഥ ഗ്രന്ഥത്തില്‍ സ്വവര്‍ഗ്ഗ ലൈംഗികതയെക്കുറിച്ച് പറയുന്നുണ്ടെന്നും സോദമിലെ ശപിക്കപ്പെട്ട ജനങ്ങളാണ് അത് ആദ്യം ചെയ്തതെന്നും ലേഖനത്തില്‍ പറയുന്നു. വ്യഭിചാരം വര്‍ധിക്കുന്നത് അന്ത്യദിനത്തിന്റെ സൂചനയാണെന്നും ലേഖനം വാദിക്കുന്നുണ്ട്.
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ നിയമപരമായി അംഗീകരിക്കുന്നതിനും അവര്‍ക്ക് മൗലികാവകാശങ്ങള്‍ നല്‍കുന്നതിനുമായി 2018-ല്‍ പാകിസ്താന്‍ ദേശീയ അസംബ്ലി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ അവകാശ സംരക്ഷണ നിയമം നടപ്പാക്കിയിരുന്നു. ഇത് സ്വവര്‍ഗരതിയെയും സ്വവര്‍ഗ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും ഇസ്ലാമിക പഠനങ്ങള്‍ക്കെതിരാണ് എന്നും നിയമത്തെ വിമര്‍ശിക്കുന്നവര്‍ പറയുന്നു.
ഭരണകക്ഷിയായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്മെന്റിന്റെ സഖ്യകക്ഷിയായ ജംഇയത്ത് ഉലമ എ ഇസ്‌ലാം (ഫസല്‍) ഉള്‍പ്പെടെയുള്ള ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടികള്‍ അടുത്തിടെ നിയമനിര്‍മാണത്തിനെതിരെ രംഗത്തെത്തിയിരുന്നു. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ഇവര്‍ ഫെഡറല്‍ ശരീഅത്ത് കോടതിയെ സമീപിച്ചിരുന്നു.