അരിസോണ സെനറ്റ് സീറ്റ് മാർക്ക് കെല്ലി നിലനിർത്തിയതോടെ ഡെമോക്രാറ്റുകൾക്കു ഉപരിസഭയിൽ ഭൂരിപക്ഷം കിട്ടുമെന്ന പ്രതീക്ഷ വീണ്ടും മെച്ചപ്പെട്ടു. കെല്ലിയെ അട്ടിമറിക്കാൻ കഴിയാത്ത റിപ്പബ്ലിക്കൻ സ്ഥാനാർഥി ബ്ലേക്ക് മാസ്റ്റേഴ്സ് വോട്ടിംഗിൽ കള്ളത്തരം നടന്നുവെന്ന ആരോപണം ഉയർത്തി.
അരിസോണ കൂടി ലഭിച്ചതോടെ സെനറ്റിൽ ഡെമോക്രാറ്റുകളും 49 സീറ്റിൽ എത്തി. ഒരു സീറ്റ് കൂടി ലഭിച്ചാൽ അവർക്കു 100 അംഗ ഉപരിസഭയിൽ ഭൂരിപക്ഷ പാർട്ടിയായി പ്രവർത്തിക്കാൻ കഴിയും. കാരണം 50-50 എന്ന നിലയിൽ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് ഡെമോക്രാറ്റുകൾക്കു തുണയാകും.
എന്നാൽ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷം കിട്ടണമെങ്കിൽ രണ്ടു സീറ്റ് പിടിക്കണം — നെവാഡായും ജോർജിയയും.
നെവാഡയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ആഡം ലക്സാൾട്ട് 48.5% വോട്ടും ഡെമോക്രാറ്റ് കാതെറെയ്ൻ കോർട്ടസ് മാസ്റ്റോ 48.4% വോട്ടും നേടിയിട്ടുണ്ട്. ഇനി 6% വോട്ട് എണ്ണാനിരിക്കെ ലക്സാൾട്ടിന്റെ ലീഡ് വെറും 800 വോട്ടിലാണ്. ഈ സീറ്റ് കോർട്ടസ് മാസ്റ്റോ നിലനിർത്തിയാൽ ഡെമോക്രറ്റുകൾ 50 ലെത്തും.
ജോർജിയയിൽ ഡിസംബർ 6 നു നടക്കുന്ന റൺ-ഓഫിനു വമ്പിച്ച പ്രാധാന്യമുണ്ട്. എന്നാൽ നെവാഡ ജയിച്ചാൽ മാത്രമേ റിപ്പബ്ലിക്കൻ പാർട്ടിക്ക് സെനറ്റിൽ പിടിമുറുക്കാൻ കഴിയൂ. നെവാഡയും ജോർജിയയും അവർ നേടിയാൽ 51 സീറ്റോടെ വ്യക്തമായ ഭൂരിപക്ഷമാവും. അപ്പോൾ ഡെമോക്രാറ്റുകൾക്കു പഴുതൊന്നും ഉണ്ടാവില്ല.
അഞ്ചു ശതമാനം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷത്തിൽ മുൻ ബഹിരാകാശ യാത്രികനായ കെല്ലി അരിസോണ സീറ്റ് നിലനിർത്തുമെന്നാണ് വെള്ളിയാഴ്ച രാത്രി വാഷിംഗ്‌ടൺ പോസ്റ്റ്, എൻ ബി സി ന്യൂസ്, സി എൻ എൻ എന്നീ പ്രമുഖ മാധ്യമങ്ങൾ പ്രഖ്യാപിച്ചത്. ഔദ്യോഗിക സ്ഥിരീകരണം എത്തിയിട്ടില്ല. വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ ലീഡ് 5% കുതിച്ചുയർന്നു — ഏതാണ്ട് 120,000 വോട്ട്. അപ്പോൾ 85% വോട്ട് മാത്രമേ എണ്ണിയിരുന്നുള്ളൂ. എന്നാൽ കെല്ലിക്ക് വിജയം ഉറപ്പാണെന്നു മാധ്യമങ്ങൾ പറഞ്ഞു.
ഏറെ ആദരണീയനായിരുന്ന റിപ്പബ്ലിക്കൻ ജോൺ മക്കൈൻ കൈവെള്ളയിൽ പൊന്നു പോലെ സൂക്ഷിച്ചിരുന്ന അരിസോണ സെനറ്റ് സീറ്റ് 2020 ൽ അദ്ദേഹത്തിന്റെ നിര്യാണത്തെ തുടർന്നാണ് കെല്ലി നേടിയത്. ഇക്കുറി ജയിക്കുമ്പോൾ ഫലത്തിൽ ഒരു റിപ്പബ്ലിക്കൻ സീറ്റ് കൂടി ഡെമോക്രാറ്റുകൾ പിടിച്ചെടുക്കുന്നു എന്നു പറയാം. നേരത്തെ പെൻസിൽവേനിയ ജോൺ ഫെറ്റർമാൻ അട്ടിമറി വിജയത്തിൽ കരസ്ഥമാക്കിയിരുന്നു.
ഗർഭഛിദ്ര അവകാശത്തെ പിന്തുണച്ച കെല്ലി പ്രസിഡന്റ് ബൈഡനുമായി കുടിയേറ്റ വിഷയത്തിൽ ഭിന്നത പരസ്യമായി പ്രകടിപ്പിച്ചിരുന്നു. കുടിയേറ്റം വലിയ വിഷയമാവുന്ന സംസ്ഥാനമാണല്ലോ അരിസോണ. 2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജോ ബൈഡൻ തട്ടിയെടുത്തതാണ് എന്ന ഡൊണാൾഡ് ട്രംപിന്റെ തെളിയാത്ത ആരോപണം ഏറ്റു ചൊല്ലിയിരുന്ന സ്ഥാനാർഥിയാണ് എതിരാളി മാസ്റ്റേഴ്സ്. ആ നിലപാട് തിരുത്താൻ അദ്ദേഹം ശ്രമിച്ചപ്പോൾ ട്രംപ് ചെവിക്കു നുള്ളിയെന്നാണ് കഥ.
തോറ്റ പ്രമുഖ ട്രംപ് സ്‌ഥാനാർഥികളുടെ പട്ടിക അങ്ങിനെ വീണ്ടും നീണ്ടു.
“നന്ദി അരിസോണ,” കെല്ലി ട്വീറ്റ് ചെയ്തു.
അഭിനന്ദിക്കാൻ എത്തിയ ജനക്കൂട്ടത്തോടു അദ്ദേഹം പറഞ്ഞു: “തുടക്കം മുതലേ ഈ പ്രചാരണത്തിൽ പ്രധാനമായിരുന്നത് സത്യം പറയുക എന്ന കാര്യം ആയിരുന്നു.