കടുത്ത ദുരിതം കൊണ്ടു വന്ന വിലക്കയറ്റത്തിനിടയിലും ജോ ബൈഡൻ അടി പതറി വീണില്ല. ഇടക്കാല തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് സീറ്റുകൾ നഷ്ടമാവുന്ന പ്രസിഡന്റ് ആയി അദ്ദേഹം. സെനറ്റിൽ ഡെമോക്രാറ്റുകൾ ഭൂരിപക്ഷത്തിനു തൊട്ടടുത്ത് എത്തുകയും ഹൗസിൽ ജി ഓ പിയുടെ മുന്നേറ്റത്തിനു മാന്ദ്യം സൃഷ്ടിക്കയും ചെയ്തപ്പോൾ ചരിത്രത്തിൽ മറ്റേത് യുഎസ് പ്രസിഡന്റിനേക്കാളും ഭേദപ്പെട്ട നിലയിലായി ബൈഡൻ.
“അധികാരത്തിൽ ഇരിക്കുന്ന പാർട്ടി ഇടക്കാല തിരഞ്ഞെടുപ്പിൽ സീറ്റുകൾ നേടിയിട്ടുള്ളത് ആഭ്യന്തര യുദ്ധക്കളത്തിനു ശേഷം മൂന്നു പ്രാവശ്യമാണ്,” തേഡ് വെ എന്ന ഇടതുചായ്‌വുള്ള തിങ്ക് ടാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജിം കെസ്ലർ പറയുന്നു. “സെനറ്റിലേക്കു നേരിട്ടുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ച 1914 മുതൽ നോക്കിയാൽ 27 ഇടക്കാല തിരഞ്ഞെടുപ്പുകളിൽ ഏഴെണ്ണത്തിലാണ് ഭരണകക്ഷി നേട്ടമുണ്ടാക്കിയത്. ഹൗസിൽ നേടുക അസാധ്യമാണ്, പക്ഷെ ഇക്കുറി നഷ്ടം വളരെ പരിമിതമാണ്.”
ബരാക്ക് ഒബാമ ഭരിക്കുന്ന കാലത്തു ഡെമോക്രാറ്റുകൾക്കു 63 സീറ്റാണ് ഹൗസിൽ നഷ്ടമായത്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയിരിക്കെ റിപ്പബ്ലിക്കൻ പാർട്ടിക്കു ഹൗസിൽ 40 സീറ്റ് പോയി. ബിൽ ക്ലിന്റണ് ആദ്യ ഇടക്കാല തിരഞ്ഞെടുപ്പിൽ 53 ഹൗസ് സീറ്റാണ് നഷ്ടമായത്. ബൈഡന്റെ ഇടക്കാല വോട്ടെടുപ്പിൽ ആകെ നഷ്ടം 11 മാത്രം.
സെനറ്റിൽ 50-50 തുടരാം. ഡെമോക്രാറ്റുകൾ ഭൂരിപക്ഷം നേടാനും ഇടയുണ്ട്.
വിലക്കയറ്റം അയഞ്ഞു തുടങ്ങി എന്നതും ബൈഡനു നേട്ടമായി.