നെവാഡയിൽ വീണ്ടും വോട്ടെണ്ണണമെന്നു ആവശ്യപ്പെടാൻ റിപ്പബ്ലിക്കൻ പാർട്ടി ആവശ്യപ്പെടുമെന്നു സൂചന. സെനറ്റ് ഭൂരിപക്ഷം നിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ 93% വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ പാർട്ടി സ്ഥാനാർഥി ആഡം ലക്സൾട്ട് വെറും 800 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ശേഷിക്കുന്ന 7% വോട്ടിൽ 23,000 തപാൽ വോട്ടുകൾ ഉൾപ്പെടുന്നു. അതിൽ ഭൂരിപക്ഷവും ഡെമോക്രാറ്റിക് സെനറ്റർ കാതറൈൻ കോർട്ടസ് മാസ്റ്റോ നേടുമെന്ന ആശങ്കയാണ് വീണ്ടും വോട്ടെണ്ണണം എന്ന ആവശ്യം ഉന്നയിക്കാൻ റിപ്പബ്ലിക്കൻ പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
ലാസ് വെഗാസ് ഉൾപ്പെട്ട ക്ലാർക് കൗണ്ടിയിൽ 27,000 തപാൽ വോട്ടുകളും എണ്ണാനുണ്ട്. തപാൽ വോട്ടുകൾ എണ്ണുമ്പോൾ കോർട്ടസ് മാസ്റ്റോയ്ക്ക് 2-1 എന്ന നിലയിൽ ലീഡ് കിട്ടുന്നുവെന്നാണ് റിപ്പബ്ലിക്കൻ നിരീക്ഷണമെന്നു ‘ഡെയ്‌ലി മെയിൽ’ പറയുന്നു.
വീണ്ടും വോട്ടെണ്ണുന്നതിന്റെ ചെലവ് ലക്സൾട്ട് വഹിക്കേണ്ടി വരാം. എന്നാലും വിജയം ഉറപ്പില്ല. എങ്കിലും പണം നൽകാൻ തയാറുള്ളവരെ പാർട്ടി അന്വേഷിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ലക്സൾട്ട് ആ വാർത്ത നിഷേധിക്കുന്നു. വിജയം ഉറപ്പാണ് എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്.
അതിനു ബദലായി ലക്സൾട്ട് സഹായികൾ തമ്മിലുള്ള ടെക്സ്റ്റ് മെസേജുകൾ പത്രം പുറത്തു വിട്ടു. അവർ അങ്കലാപ്പിലാണെന്നു അവ വ്യക്തമാക്കുന്നു. നേരിയ ലീഡിനെ മറികടക്കാൻ ക്ലാർക്-വാഷോ കൗണ്ടികളിലെ തപാൽ വോട്ടു കൊണ്ട് എതിർ കക്ഷിക്കു കഴിയുമെന്ന ആശങ്ക അവയിലുണ്ട്.
തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്നു പ്രഖ്യാപിക്കണം എന്ന നിർദേശം ഡൊണാൾഡ് ട്രംപിന്റെ സഹായികൾ ഉന്നയിച്ചിട്ടുണ്ട് എന്നും സന്ദേശങ്ങളിൽ കാണാം.
ആറു വർഷം സെനറ്റർ ആയിരുന്ന കോർട്ടസ് മാസ്റ്റോയെ ഇടക്കാല തിരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച റിപ്പബ്ലിക്കൻ തരംഗത്തിന്റെ ശക്തിയിൽ വീഴ്ത്താം എന്നായിരുന്നു പ്രതീക്ഷ. പക്ഷെ തരംഗമൊന്നും ഉണ്ടായില്ല.
നെവാഡ അതിപ്രധാനമാണ്. ഈ സീറ്റ് പിടിച്ചാൽ ഡെമോക്രാറ്റുകൾക്കു സെനറ്റിൽ ഭൂരിപക്ഷമായി. ജി ഓ പിക്കാവട്ടെ നെവാഡയും ജോർജിയായും ജയിച്ചാൽ മാത്രമേ ഭൂരിപക്ഷം ലഭിക്കൂ.