നെവാഡാ സീറ്റ് പിടിച്ചെടുത്തു കൊണ്ട് ഡെമോക്രാറ്റിക് പാർട്ടി സെനറ്റിൽ ഭൂരിപക്ഷം നേടി. കടുത്ത മത്സരത്തിൽ സെനറ്റർ കാതറൈൻ കോർട്ടസ് മാസ്റ്റോ നെവാഡയിൽ രണ്ടാം വിജയം കുറിച്ചപ്പോൾ പാർട്ടിക്കു 100 അംഗ ഉപരിസഭയിൽ 50 സീറ്റായി. സെനറ്റ് അധ്യക്ഷയായ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ കാസ്റ്റിംഗ് വോട്ട് ഉറപ്പായതിനാൽ പ്രസിഡന്റ് ജോ ബൈഡന്റെ പാർട്ടിക്ക് അതു ഭൂരിപക്ഷമായി.
റിപ്പബ്ലിക്കൻ പാർട്ടി 49 ലാണ് നില്കുന്നത്. ജോർജിയയിൽ ഡിസംബർ ആറിനു നടക്കുന്ന രണ്ടാം വട്ട വോട്ടെടുപ്പിലേ ജോർജിയ തീരുമാനമാവൂ. ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള ആ സീറ്റ് റിപ്പബ്ലിക്കൻ പാർട്ടി പിടിച്ചെടുത്താൽ പോലും 50-50 എന്ന നിലയിലേ എത്തൂ. അപ്പോഴും കാസ്റ്റിംഗ് വോട്ടിന്റെ പിൻബലം ഡെമോക്രാറ്റുകൾക്കുണ്ട്.
കോർട്ടസ് മാസ്റ്റോയ്ക്കെതിരെ റിപ്പബ്ലിക്കൻ ആഡം ലക്സൾട് വോട്ടെണ്ണലിന്റെ പല ഘട്ടങ്ങളിലും മുന്നിലായിരുന്നു. തിരഞ്ഞെടുപ്പിൽ തട്ടിപ്പു നടന്നുവെന്ന് ഡൊണാൾഡ് ട്രംപിന്റെ പിന്തുണയുള്ള അദ്ദേഹം ആരോപിച്ചു.
സെനറ്റ് ഡെമോക്രാറ്റ്സ് പിടിച്ചതോടെ ബൈഡൻ ഭരണകൂടത്തെ കെട്ടിപ്പൂട്ടാമെന്ന റിപ്പബ്ലിക്കൻ മോഹം വെറുതെയായി. ഹൗസിൽ അവർക്കു നേരിയ ഭൂരിപക്ഷം ലഭിക്കാമെന്ന പ്രതീക്ഷയുണ്ട്. എന്നാൽ അതു കൊണ്ടു മാത്രം ഭരണകൂടത്തെ തളച്ചിടാൻ അവർക്കാവില്ല.
സെനറ്റിലെ ആദ്യ ലാറ്റിനോ വംശജയാണ് കോർട്ടസ് മാസ്റ്റോ. വിജയം ഉറപ്പായതോടെ അവർ ലളിതമായ ട്വിറ്റർ സന്ദേശം പോസ്റ്റ് ചെയ്തു: “താങ്ക് യു, നെവാഡാ.”
സ്ഥാനാർത്ഥികളുടെ ഗുണനിലവാരം കൊണ്ടാണ് വിജയങ്ങൾ സാധ്യമായതെന്നു പ്രസിഡന്റ് ജോ ബൈഡൻ കംബോഡിയയിൽ പറഞ്ഞു. “എല്ലാവരും ഒരേ പാർട്ടി പദ്ധതി അനുസരിച്ചാണ് മത്സരിച്ചത്.’