റിപ്പബ്ലിക്കൻ പ്രൈമറിയിൽ ഫ്‌ളോറിഡ ഗവർണർ റോൺ ഡിസാന്റിസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെക്കാൾ മുന്നിൽ എത്തുമെന്ന് പുതിയൊരു സർവേ കണ്ടെത്തി. 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയാറെടുക്കുന്ന ട്രംപ് പാർട്ടിയുടെ ഉദയതാരം ഡിസാന്റിസിനെതിരെ ആഞ്ഞടിക്കാൻ തുടങ്ങിയ നേരത്താണ് ഗവർണർക്കു 7% മുൻതൂക്കമുണ്ടെന്ന യുവ്‌ഗവ് സർവേ പുറത്തുവരുന്നത്.
ഡിസാന്റിസ് 2024 ൽ പ്രസിഡന്റ് സ്‌ഥാനാർത്ഥിയാവണം എന്ന് 42% റിപ്പബ്ലിക്കൻ അംഗങ്ങളും പാർട്ടിയോട് ചായ്വുള്ള സ്വതന്ത്രരും പറയുന്നു. ട്രംപിന്റെ പിന്തുണ 35% ആണ്.
ഒക്ടോബറിൽ യുവ്‌ഗവ് തന്നെ നടത്തിയ സർവേയിൽ ട്രംപിനു 45% പിന്തുണ ഉണ്ടായിരുന്നു. ഡിസാന്റിസിനെ 35% പിന്താങ്ങി. ഇടക്കാല തിരഞ്ഞെടുപ്പിൽ ഡിസാന്റിസ് 19% ഭൂരിപക്ഷത്തോടെ ജയിച്ചപ്പോൾ ട്രംപ് രംഗത്തിറക്കിയ പല പാർട്ടി സ്‌ഥാനാർത്ഥികളും തോറ്റു.
തിരഞ്ഞെടുപ്പ് കഴിഞ്ഞു നവംബർ 9 മുതൽ 11 വരെ 1,500 പേർ പങ്കെടുത്ത ഓൺലൈൻ പോളിംഗിൽ 413 പാർട്ടി അംഗങ്ങളും അനുഭാവികളൂം ഉണ്ടായിരുന്നു.
ഇതിനു മുൻപ് ട്രംപിനെ പിന്നിലാക്കിയ ഏക റിപ്പബ്ലിക്കൻ നേതാവ് ടെക്സസ് സെനറ്റർ റ്റെഡ് ക്രൂസ് ആണ്. 2016 ഫെബ്രുവരി 16 ലെ സർവേയിൽ അദ്ദേഹം ട്രംപിനെക്കാൾ 2% മുന്നിലെത്തി.