യുഎസിന്റെ തെക്കേ അതിർത്തി കടന്നു അഭയാർഥികൾ വരുന്നതു തടയാൻ കോവിഡ് കാലത്തു ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ ടൈറ്റിൽ 42 എന്ന നിയന്ത്രണം ബുധനാഴ്ച അവസാനിക്കില്ല. നിയന്ത്രണം ബുധനാഴ്ച അവസാനിപ്പിക്കാൻ പാടില്ലെന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോൺ റോബെർട്സ് തിങ്കളാഴ്ച ഉത്തരവിട്ടു.
ഒരു ഡസനിലേറെ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളുടെ അപേക്ഷകൾ പരിഗണിച്ചാണ് ഈ തീർപ്പ്. ചൊവാഴ്ച വൈകിട്ട് അഞ്ചു മണിക്കു മുൻപ് ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പ് അപേക്ഷകളോടു പ്രതികരിക്കണം. അത് കിട്ടിയ ശേഷം റോബർട്സിനു സംസ്ഥാനങ്ങളുടെ അപേക്ഷ തള്ളുകയോ ഫുൾ ബെഞ്ചിനു അവ അയക്കുകയോ ചെയ്യാം.
ടൈറ്റിൽ 42 ഡിസംബർ 21 നു പിൻവലിക്കണമെന്ന് കഴിഞ്ഞ മാസം ഒരു ഫെഡറൽ കോടതി ഉത്തരവിട്ടിരുന്നു. അതിനെതിരെ സംസ്ഥാനങ്ങൾ അപ്പീൽ പോയി. പക്ഷെ എന്നാൽ അപ്പീൽ കോടതിയിലെ മൂന്നംഗ ബെഞ്ച് അവരുടെ അപേക്ഷ തള്ളി. ടൈറ്റിൽ 42 റദ്ദാക്കുന്ന സീനിയർ ജഡ്ജ് എമ്മെറ്റ് സള്ളിവന്റെ ഉത്തരവിന് എതിരെ ബൈഡൻ ഭരണകൂടവും അപ്പീൽ പോയി. ടൈറ്റിൽ 42 അഞ്ചാഴ്ചത്തേക്കു നീട്ടണം എന്നായിരുന്നു ആവശ്യം.
കോവിഡ് ഉള്ളവരെ തിരിച്ചയക്കാൻ അതിർത്തിയിലെ ഉദ്യോഗസ്ഥന്മാർക്ക് അധികാരം നൽകുന്ന ചട്ടം ഉപയോഗിച്ച് 25 ലക്ഷം പേരെ അതിർത്തിയിൽ നിന്നു തിരിച്ചയച്ചിട്ടുണ്ട്.
ചട്ടം ഒഴിവാക്കിയാൽ സംസ്ഥാനങ്ങൾക്കു ഗുരുതരമായ നഷ്ടങ്ങൾ ഉണ്ടാവുമെന്നു അവരുടെ അപേക്ഷയിൽ പറയുന്നു. കാരണം അനധികൃതമായി യുഎസിലേക്കും സംസ്ഥാനങ്ങളിലേക്കും അതിർത്തി കടന്നു വരുന്നവരുടെ എണ്ണം വൻ തോതിൽ ഉയരും.
അതേ സമയം, ടൈറ്റിൽ 42 നീക്കം ചെയ്താലും അതിർത്തി തുറന്നുവെന്നു അർത്ഥമില്ലെന്നു വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ-പിയറി പറഞ്ഞു. “അതിർത്തി കടക്കാൻ കാത്തു നില്കുന്നവർക്ക് അതറിയാം.”
ചൊവാഴ്ച പുതിയൊരു കുടിയേറ്റ നയം പ്രഖ്യാപിക്കുമെന്ന് അവർ സൂചിപ്പിച്ചു.