‘ബോംബ് സൈക്ലോൺ’ എന്നു കാലാവസ്ഥാ നിരീക്ഷകർ വിശേഷിപ്പിക്കുന്ന, അതിവേഗത്തിൽ ശക്തി പ്രാപിക്കുന്ന കൊടുംകാറ്റ് യുഎസിൽ ആഞ്ഞടിച്ചു തുടങ്ങി. ബുധനാഴ്ച ആരംഭിച്ച കാറ്റിൽ മിഡ്‌വെസ്റ്റിലും ഈസ്റ്റ് കോസ്റ്റിലും മഞ്ഞു വീണു കൂന പോലെയായി. അതോടെ വ്യാപകമായ ഒഴിവുകാല യാത്രകൾക്കു തടസം നേരിട്ടു.
സമീപ കാല ചരിത്രത്തിലെ ഏറ്റവും തണുത്ത ക്രിസ്തുമസിനു യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയിലായി 15 കോടി ആളുകളെങ്കിലും. ഷോപ്പിംഗ് അസാധ്യമായി. പൂജ്യത്തിൽ താഴെയുള്ള ശൈത്യം ഗൾഫ് തീരം വരെ എത്തി.
പ്ലെയിൻസിലും റോക്കീസിലും ബുധനാഴ്ച തന്നെ കൊടുംകാറ്റിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടു തുടങ്ങി. അപകടകരമായ അവസ്ഥയിൽ യാത്രകൾ ഉപേക്ഷിക്കാനാണ് ഭൂരിപക്ഷം ആളുകളും തീരുമാനിച്ചത്.
ഡിസംബർ 23 മുതൽ ജനുവരി 2 വരെ ലക്ഷക്കണക്കിനാളുകൾ യാത്ര ചെയ്യാൻ സാധ്യതയുണ്ടെന്ന് അമേരിക്കൻ ഓട്ടോമൊബൈൽ അസോസിയേഷൻ നേരത്തെ പറഞ്ഞിരുന്നു.
വടക്കു പടിഞ്ഞാറു ആയിരുന്നു തിങ്കളാഴ്ച രാത്രി ആദ്യം ശീതക്കാറ്റിന്റെ രംഗപ്രവേശം ഉണ്ടായത്. സിയാറ്റിൽ, സ്പോക്കെൻ ഭാഗങ്ങളിൽ. കിഴക്കോട്ടു നീങ്ങും തോറും കാറ്റു ശക്തിപ്പെട്ടു.
ബുധനാഴ്ചയോടെ ഡക്കോട്ട സംസ്ഥാനങ്ങൾ, മിനസോട്ട, നെബ്രാസ്ക എന്നിവിടങ്ങളിൽ മഞ്ഞു വീണു. വ്യാഴാഴ്ച നേരം പുലരും മുൻപ് കൊളറാഡോ, കൻസാസ് സംസ്ഥാനങ്ങളിലും മഞ്ഞു കുമിഞ്ഞു കൂടും.
കൻസാസ് സിറ്റി, സെന്റ് ലൂയി, ഡിട്രോയിറ്റ്, മിനപോളിസ് എന്നിവിടങ്ങളിൽ കാറ്റിന്റെ താക്കീതു ഉയർത്തി. ഒക്‌ലഹോമയിൽ ഗവർണർ കെവിൻ സ്റ്റിറ്റ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്റർസ്റ്റേറ് ഹൈവേകൾ 55, 65, 70, 80, 90, 94 എന്നിവയുടെ പല ഭാഗങ്ങളിലും മഞ്ഞു കുന്നുകൂടി യാത്ര അസാധ്യമാകുമെന്നു താക്കീതുണ്ട്.
മിനാപോളിസ്, ഷിക്കാഗോ, ഡെൻവർ എന്നിവിടങ്ങളിൽ വിമാനങ്ങൾ വൈകുമെന്നു മുന്നറിയിപ്പുണ്ട്. ബുധനാഴ്ച വൈകിട്ട് 5.30നുള്ള വിവരം അനുസരിച്ചു 441 യുഎസ് ഫ്‌ളൈറ്റുകൾ റദ്ദാക്കി. വ്യാഴാഴ്ച 791, വെള്ളിയാഴ്ച 571 ഫ്ലൈറ്റുകളും.
നോർത്ത് കരളിനയും കെന്റക്കിയും ജോർജിയയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പല സംസ്ഥാനങ്ങളിലും വൈദ്യുതി നഷ്ടമാകുമെന്ന് താക്കീതുണ്ട്.
‘Bomb cyclone’ hits US; travel plans crash as snow piles up