യുഎസ് മറീൻ സേനയിലെ സിക്ക് മത വിശ്വാസികൾക്കു താടി വളർത്താം. തലപ്പാവും വയ്ക്കാം. ഡി സി ഫെഡറൽ അപ്പീൽ കോടതി ജഡ്ജുമാരാണ് വെള്ളിയാഴ്ച ഇങ്ങിനെ വിധി കല്പിച്ചത്.
ഈ ആവശ്യങ്ങൾ മതപരമാണെന്നും അതിനെ എതിർത്തു മുടി വെട്ടണമെന്നും താടി വടിക്കണമെന്നും നിഷ്കർഷിക്കുന്ന നിയമം (ബൂട്ട് ക്യാമ്പ് റൂൾ) മതസ്വാതന്ത്ര്യ നിയമത്തിനു (ആർ എഫ് ആർ എ) വിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മറീൻ സേനയിലേക്കു നിയമനം ലഭിച്ച ഐകേഷ് സിംഗ്, ജസ്‌കിരാത് സിംഗ്, മിലാപ് സിംഗ് ചഹാൽ എന്നിവർ നൽകിയ അടിയന്തര അപേക്ഷയിലാണു തീർപ്പ്.
ബൂട്ട് ക്യാമ്പ് റൂളിൽ നിന്ന് ഒഴിവു ലഭിക്കണം എന്നായിരുന്നു ആവശ്യം.
അവരുടെ അഭിഭാഷകൻ എറിക് ബാക്സ്റ്റർ ട്വീറ്റ് ചെയ്തു: “മതപരമായ ആവശ്യങ്ങൾ നിഷേധിക്കപ്പെട്ട മൂന്നു സിക്ക് യുവാക്കൾക്കു ഇപ്പോൾ അടിസ്ഥാന പരിശീലനം തുടങ്ങാം.”
സിക്ക് മത നിയമത്തെ മാനിക്കാൻ തയാറില്ലാത്തതു കൊണ്ട് മറീൻ സേന മൂവരെയും പരിശീലനത്തിനു പുറത്തു നിർത്തിയിരുന്നു. താടിയും തലപ്പാവും അനുവദിച്ചാൽ സേനയിലെ ഏകീകൃത സ്വഭാവം നഷ്ടപ്പെടുമെന്നും അധികൃതർ വാദിച്ചു. അതു ദേശസുരക്ഷയ്ക്കു ഭീഷണിയാകും എന്നും.
യുഎസ് കരസേനയിലെ നാവിക-വ്യോമസേനകളിലും സിക്ക് മതത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചിട്ടുണ്ട്. അതൊക്കെ എന്തു കൊണ്ട് നിഷേധിക്കുന്നു എന്ന് മറീൻ സേന വിശദീകരിച്ചില്ല എന്നു ജഡ്ജ് മിലെറ്റ് ചൂണ്ടിക്കാട്ടി.
Three Sikhs allowed beard and turban in Marine Corps