യുഎസിൽ വിൽക്കാൻ പാടില്ലാത്ത ഔഷധങ്ങൾ വിൽക്കുന്ന ഫാർമസി നടത്തി ഏഷ്യയിൽ നിന്നു മരുന്നുകൾ ഇറക്കുമതി ചെയ്തു വിറ്റ 34 വയസുള്ള ഇന്ത്യക്കാരൻ മനീഷ് കുമാറിന് ഒരു ലക്ഷം ഡോളർ പിഴയും 87 മാസത്തെ ജയിൽ വാസവും.
ബോസ്റ്റണിലെ ഫെഡറൽ കോടതി വിധിയനുസരിച്ചു ജയിൽ ശിക്ഷ കഴിഞ്ഞാൽ മൂന്നു മാസത്തെ നിരീക്ഷണവും ഉണ്ടാകും.
മുംബൈയിലെ മിഹു ബിസിനസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിൽ പാർട്നർ ആയിരുന്നു കുമാർ. ഈ കമ്പനിക്കു മറ്റു പല സ്ഥാപനങ്ങളും ഉണ്ടായിരുന്നു. ഓൾ ഹെർബ് ഡിസ്ട്രിബ്യുട്ടേഴ്സ്, 365 ലൈഫ് ഗ്രൂപ്, ഹെൽത്ത് ലൈഫ് 365 കോ എന്നിവ അതിൽ ചിലത്.
2015 മുതൽ 2019 വരെ ഈ സ്ഥാപനങ്ങൾ ഉപയോഗിച്ച് കുമാർ യുഎസിലേക്ക് അംഗീകാരമില്ലാത്ത നിയന്ത്രിത മരുന്നുകൾ കയറ്റി അയച്ചു എന്നാണ് കേസ്. ഡോക്ടറുടെ കുറിപ്പടി ഇല്ലാത്തവരാണ് അവ വാങ്ങിയത്.
പലപ്പോഴും നേരിട്ടായിരുന്നു അവ എത്തിച്ചു കൊടുത്തത്. സിംഗപ്പൂരിൽ നിന്നും ഇന്ത്യയിൽ നിന്നും യുഎസിലേക്ക്.
മൊത്തം $35 ലക്ഷത്തിന്റെ കച്ചവടം നാലു കൊല്ലം കൊണ്ടു നടത്തി. 2020 ൽ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ വ്യാജ പ്രസ്താവനകൾ നൽകിയ കുമാർ 2022 ൽ കുറ്റം സമ്മതിച്ചു.
Young Indian jailed for selling controlled medicines in US