ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലിക്കെതിരെ ഡൊണാൾഡ് ട്രംപ് ആക്രമണം തുടങ്ങി. ഹേലി സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ പാർട്ടി പ്രൈമറികളിൽ അവർ എതിരാളിയായി എന്ന് ഉറപ്പായതോടെയാണ് മുൻ പ്രസിഡന്റ് വാളെടുത്തത്.
സൗത്ത് കരളിന ഗവർണർ എന്ന നിലയിൽ ഹേലി പരാജയം ആയിരുന്നുവെന്നു ട്രംപ് തന്റെ സാമൂഹ്യ മാധ്യമമായ ‘ട്രൂത് സോഷ്യലി’ൽ പറഞ്ഞു. “അതു കൊണ്ട് ആ സംസ്ഥാനത്തെ ജനങ്ങളെ പരിഗണിച്ചു ഞാൻ അവരെ യുഎന്നിൽ അംബാസഡറായി അയച്ചു.
“ആ ജോലി ഏറ്റെടുത്തു യുഎൻ അംബാസഡറായി സ്ഥലം വിട്ടതിനു സൗത്ത് കരളിന എന്ന മഹത്തായ സംസ്ഥാനം അവരോടു നന്ദി പറയണം. ലെഫ്. ഗവർണർ ഹെൻറി മൿമാസ്റ്റർ പിന്നീട് ഗവർണർ എന്ന നിലയിൽ ഉജ്വലമായി പ്രവർത്തിച്ചു.”
ചൊവാഴ്ച സ്ഥാനാർഥിത്വം പ്രഖ്യാപിച്ച നിക്കി ഹേലി വ്യാഴാഴ്ച 75 വയസ് കഴിഞ്ഞ സ്ഥാനാർഥികളുടെ മാനസികാരോഗ്യം പരിശോധിക്കണമെന്നു ആവശ്യപ്പെട്ടതു പ്രസിഡന്റ് ബൈഡനെ (80) മാത്രം ലക്‌ഷ്യം വച്ചല്ല എന്നതു വ്യക്തം. കാരണം ട്രംപിന് 76 വയസായി. മത്സരം പ്രഖ്യാപിച്ച ഏക നേതാവും അദ്ദേഹമാണ്. ബൈഡൻ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
“അമേരിക്കയല്ല, നമ്മുടെ രാഷ്ട്രീയ നേതാക്കളാണ് കാലഹരണപ്പെട്ടവർ,” ചാൾസ്റ്റനിലെ പ്രഖ്യാപന റാലിയിൽ ഹേലി പറഞ്ഞു. “ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കു കുതിക്കാൻ നമ്മൾ എങ്ങിനെയാണ് ഇരുപതാം നൂറ്റാണ്ടിലെ നേതാക്കളെ ആശ്രയിക്കുക.”
അടുത്ത വാചകം ട്രംപിന്റെ നേരെ തന്നെ ലക്‌ഷ്യം വച്ചതായിരുന്നു: “നിങ്ങൾ തോറ്റു മടുത്തെങ്കിൽ പുതിയൊരു തലമുറയിൽ വിശ്വാസം അർപ്പിക്കുക.”
ഹേലിയുടെ പ്രചാരണ മുദ്രാവാക്യവും അതു തന്നെ. “പുതിയ തലമുറയെ ഏല്പിക്കുക.”
Trump tries to ridicule Nikki Haley