യാഥാസ്ഥിതിക വലതുപക്ഷ തീവ്രവാദ നിലപാടുകൾ പതിവാക്കിയ ആൻ കൗൾട്ടർ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലിക്കെതിരെ അഴിച്ചു വിട്ട വംശീയ വെറി വിവാദമായി. “ഇന്ത്യയിലേക്കു തിരിച്ചു പൊയ്ക്കൂടേ” എന്നാണ് യുഎസിൽ ജനിച്ചു വളർന്നു സൗത്ത് കരളിന ഗവർണറും യുഎന്നിലെ അംബാസഡറുമായ ഹേലിയോട് ‘മാർക്ക് ഷിമോൺ ഷോ’ യിൽ അവർ ചോദിച്ചത്.
വിദേശികളോടു വിദ്വേഷം കാണിക്കാൻ യാതൊരു ഉളുപ്പുമില്ലെന്നു തെളിയിച്ചിട്ടുള്ള കൗൾട്ടറുടെ അഭിപ്രായങ്ങൾക്കു ഹേലി പ്രതികരിച്ചിട്ടില്ല. ഇന്ത്യയെയും ആക്രമിക്കാൻ അവർ മടിച്ചില്ല. “പശുക്കളെ ആരാധിക്കുന്ന രാജ്യം. ജനങ്ങൾ പട്ടിണി കിടക്കുകയാണ്. എലിയെ ആരാധിക്കാൻ അവർ ക്ഷേത്രമുണ്ടാക്കി,” കൗൾട്ടർ പറഞ്ഞു.
സൗന്ദര്യമുണ്ടെങ്കിലും ബുദ്ധിയില്ലാത്ത സ്ത്രീയാണ് ഹേലിയെന്നു അവർ പറഞ്ഞു. നിയമത്തോട് ആദരവില്ല.
2024ൽ വീണ്ടും റിപ്പബ്ലിക്കൻ സ്ഥാനാർഥിയാവാൻ ആദ്യം രംഗപ്രവേശം ചെയ്തത് ഡൊണാൾഡ് ട്രംപ് ആണെങ്കിലും അദ്ദേഹത്തിന്റെ ക്യാബിനെറ്റിൽ ഏഷ്യൻ അമേരിക്കൻ അംഗമായ ഹേലി കഴിഞ്ഞയാഴ്ച മത്സരം പ്രഖ്യാപിച്ചു. ഹേലിയെ സ്വാഗതം ചെയ്യുന്നു എന്നു മാത്രം പ്രതികരിച്ച ട്രംപിനു വേണ്ടി എന്നും ശബ്ദമുയർത്തിയ കൗൾട്ടറാണ് ഇന്ത്യൻ അമേരിക്കൻ സ്ഥാനാർഥിക്കെതിരെ ആദ്യത്തെ ആക്രമണം അഴിച്ചു വിട്ടത്.
അതിനിടെ, ചൈന ചരിത്രത്തിന്റെ ചപ്പുകൂനയിൽ ചാര കൂമ്പാരമായി മാറുന്ന കാലം വിദൂരമല്ലെന്നു നിക്കി ഹേലി ബുധനാഴ്ച തുറന്നടിച്ചു. സോവിയറ്റ് യൂണിയന്റെ അവസ്ഥ തന്നെയാണ് ചൈനയ്ക്കും ഉണ്ടാവുക. സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം ആദ്യമായി ആഗോള വിഷയങ്ങൾ സ്പർശ്ശിക്കയായിരുന്നു യുന്നിലെ മുൻ അംബാസഡർ.
Rightist pundit unleashes racist spite against Haley