ന്യൂഡല്‍ഹി: ഗൗതം അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണത്തിനായി സമിതിയെ നിയോഗിച്ച് സുപ്രീം കോടതി.
അദാനി ഗ്രൂപ്പ് ഓഫ് കമ്ബനികളെക്കുറിച്ചും ഓഹരി വിപണിയിലുണ്ടായ തകര്‍ച്ചയുമാണ് സമിതി അന്വേഷിക്കുന്നത്. വിരമിച്ച സുപ്രീംകോടതി ജഡ്ജി അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും കോടതി അറിയിച്ചു.
കേന്ദ്രസര്‍ക്കാര്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിച്ച പേരുകള്‍ സമിതിയില്‍ ഉള്‍പ്പെടുത്തില്ലെന്നും കേന്ദ്ര നിര്‍ദേശം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സമിതിയെന്ന പ്രതീതിയുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു.
ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ്.നരസിംഹ, ജെ.ബി.പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിച്ചത്.
രഹസ്യരേഖയായാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സത്യം പുറത്ത് വരണമെന്നും വിഷയത്തില്‍ സമഗ്രമായ പഠനം വേണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. സമിതിയുടെ അധ്യക്ഷന്‍ അടക്കം കാര്യങ്ങള്‍ കോടതിക്ക് വിടുന്നതായും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. രഹസ്യരേഖയായി കേന്ദ്രം നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചാല്‍ എതിര്‍ ഭാഗത്തെ വിശ്വാസത്തിലെടുക്കാതെയാകുമെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്ന് രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഇതിലെ നടപടികള്‍ സുതാര്യമാകണമെന്ന് പറഞ്ഞാണ് കോടതി നേരിട്ട് കമ്മറ്റിയെ വെക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിന് മേല്‍ എന്ത് അന്വേഷണത്തിനും തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഓഹരി വിപണിയിലെ കൃത്രിമം സംബന്ധിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് ഹര്‍ജിക്കാരില്‍ ഒരാളുടെ അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു. അദാനിക്കെതിരെ റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ കോടതിയില്‍ എണ്ണിപ്പറഞ്ഞ് പ്രശാന്ത് ഭൂഷണ്‍ വിവാദ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.