വാഷിംഗ്ടൺ, ഡി.സി : തനിക്കെതിരെ വിവിധ കോൺഗ്രസ് കമ്മിറ്റികളും കോടതികളും ക്രിമിനൽ കുറ്റം ചുമത്തിയാലും മത്സരരംഗം വിടില്ലെന്ന് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ട്രംപ് തന്റെ സവിശേഷ ശൈലിയിൽ പറഞ്ഞു: “ഓ, തീർച്ചയായും, മത്സരരംഗം വിടുന്നതിനെക്കുറിച്ച് ചിന്തിക്കുക പോലുമില്ല. അത് അമേരിക്കയ്ക്ക് ദോഷകരമായ കാര്യമാണ്. രാജ്യത്തിന് ദോഷം ചെയ്യും.”
ബിസിനസ് രംഗത്തെ തട്ടിപ്പിന് ന്യൂയോർക്ക് അറ്റോർണി ജനറൽ ലെറ്റിഷ്യ ജെയിംസിൽ നിന്നുള്ള സിവിൽ വ്യവഹാരം ഉൾപ്പെടെയുള്ള അന്വേഷണങ്ങളും മറ്റു നിയമപരമായ വെല്ലുവിളികളും ട്രംപിന് എതിരെയുണ്ട്. മൻഹാട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിൽ നിന്നുള്ള ക്രിമിനൽ അന്വേഷണം; ജോർജിയയിലെ ഫുൾട്ടൺ കൗണ്ടിയിൽ നിന്നുള്ള അന്വേഷണം; കൂടാതെ ദ്വിമുഖ നീതിന്യായ വകുപ്പിന്റെ അന്വേഷണവും ട്രംപ് നേരിടുന്നു.
കണ്സര്വേറ്ററിവ് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി (സിപിഎസി) സമ്മേളനത്തിൽ ട്രംപ് ആവേശഭരിതരായ ജനക്കൂട്ടത്തെ ആകർഷിച്ചു. അവിടെ തനിക്കെതിരായ അന്വേഷണങ്ങളെ അദ്ദേഹം അപലപിച്ചു, “അവർ നമ്മുടെ രാജ്യത്ത് നീതിന്യായ വ്യവസ്ഥ ആയുധമാക്കിയിരിക്കുന്നു,’ അദ്ദേഹം ആരോപിച്ചു.
പ്രൈമറിയിൽ ആരൊക്കെ മത്സരിച്ചാലും അന്തിമ വിജയിയെ പിന്തുണക്കണമെന്ന് പ്രതിജ്ജ്ഞയെടുക്കാൻ റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി ചെയർവുമൺ റോണ മക്‌ഡാനിയൽ നിർദേശിച്ചത് ട്രംപ് അംഗീകരിച്ചില്ല. 2024 ലേക്കുള്ള മത്സരത്തിൽ താനല്ലാതെ മറ്റാരും ഇല്ലെന്ന് അദ്ദേഹം കരുതുന്നതിന്റെ മറ്റൊരു തെളിവാണിത്.
‘മത്സരിക്കുന്നവരിൽ എനിക്ക് അത്ര സന്തോഷമില്ലാത്ത ആളുകളുണ്ടാവും. അവരിൽ ചിലരുടെ പേരുകൾ ഞാൻ പറയില്ല. ആരെയും അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല’ ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“2016ൽ ഞാൻ പ്രഖ്യാപിച്ചു: ഞാൻ നിങ്ങളുടെ ശബ്ദമാണ്,” ട്രംപ് പറഞ്ഞു. “ഇന്ന്, ഞാൻ കൂട്ടിച്ചേർക്കുന്നു: ഞാൻ നിങ്ങളുടെ യോദ്ധാവാണ്, ഞാൻ നിങ്ങളുടെ നീതിയാണ്. അനീതിയും വഞ്ചനയും ചെയ്തവർക്ക്: ഞാൻ നിങ്ങളുടെ പ്രതികാരം ആകുന്നു.”
ട്രംപ് മാത്രമല്ല, മറ്റൊരു സ്ഥാനാർത്ഥി മുൻ അർക്കൻസാ ഗവർണർ ആസാ ഹച്ചിൻസനും പ്രതിജ്ഞയെടുക്കാൻ താല്പര്യമില്ല.
അതേസമയം, ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ് കൂടുതൽ ജനപിന്തുണ നേടുകയാണ്. റോൺ 2024 ലെ കറുത്ത കുതിരയല്ല, എന്ന് വ്യക്തം.