നുണ പറഞ്ഞു നാട്ടുകാരെ പറ്റിച്ചു യുഎസ് കോൺഗ്രസ് അംഗമായി എന്ന ആരോപണം നേരിടുന്ന ലോംഗ് ഐലൻഡ് റെപ്. ജോർജ് സാന്റോസ് വീണ്ടും 2024ൽ മത്സരിക്കുമെന്നു പ്രഖ്യാപിച്ചു. വോട്ടർമാരോട് പച്ചക്കള്ളം പറഞ്ഞുവെന്നതു കൊണ്ടു രാജി വയ്ക്കണം എന്ന ആവശ്യം രണ്ടു കക്ഷികളിൽ നിന്നും ഉയരുന്നതിനിടെയാണ് തിങ്കളാഴ്ച റിപ്പബ്ലിക്കൻ അംഗം പ്രഖ്യാപനം നടത്തിയത്.
“ഇന്ന് ഈ പ്രഖ്യാപനത്തിനു നല്ല ദിവസമാണ്,” സാന്റോസ് (34) പറഞ്ഞു. “വാഷിംഗ്‌ടണിൽ ഇന്ന് അതിമനോഹരമായ ദിവസം. അമേരിക്കക്കാരനായി ജീവിക്കുന്നവനു മഹത്തായ ദിവസം. റിപ്പബ്ലിക്കന് മഹത്തായ ദിവസം. വീണ്ടും മത്സരം പ്രഖ്യാപിക്കാൻ മഹത്തായ ദിവസം.”
അടുത്ത കോൺഗ്രസ് തിരഞ്ഞെടുപ്പിനു 17 മാസം ബാക്കി നിൽക്കെയാണ് പ്രഖ്യാപനം. വോട്ടെടുപ്പിനു മുൻപ് $500,000 മുതൽ $750,000 വരെ സംഘടിപ്പിക്കാം എന്നാണ് സാന്റോസിനെ പ്രതീക്ഷ.
ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യതകൾ വോട്ടർമാരുടെ മുന്നിൽ അവതരിപ്പിച്ചു, യഹൂദനാണെന്നു നുണ പറഞ്ഞു, ഗോൾഡ്‌മാൻ സാക്സിലും സിറ്റിഗ്രൂപ്പിലും ജോലി ഉണ്ടായിരുന്നുവെന്ന് കള്ളം പറഞ്ഞു, ബറൂച് കോളജിൽ വോളിബോൾ താരമായിരുന്നു എന്നു അവകാശപ്പെട്ടു ഇതൊക്കെയാണ് സാന്റോസിനു എതിരായ ആരോപണങ്ങൾ. അതിന്റെ പേരിൽ രാജി ആവശ്യപ്പെട്ടവരോട് അദ്ദേഹം കുറ്റം സമ്മതിച്ചെങ്കിലും രാജി ആവശ്യം തള്ളി.
Rep. Santos announces 2024 run despite admitting to lying