ഇന്ത്യൻ അമേരിക്കൻ ഡോക്ടർ ഗീത റാവു ഗുപ്‌തയെ യുഎസ് വിദേശകാര്യ വകുപ്പിൽ വനിതകളുടെ ആഗോള പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന അംബാസഡർ അറ്റ്-ലാർജ് ആയി യുഎസ് സെനറ്റ് സ്ഥിരീകരിച്ചു. പ്രസിഡൻറ് ജോ ബൈഡൻ നാമനിർദേശം ചെയ്‌ത ഗുപ്‌തയെ 47 നെതിരെ 51 വോട്ടുകൾക്കാണ് സെനറ്റ് സ്ഥിരീകരിച്ചത്.
ലിംഗസമത്വം, വനിതകളുടെ സാമ്പത്തിക സുരക്ഷ എന്നീ വിഷയങ്ങളിൽ ആഗോള നേതൃത്വമുള്ള ഗുപ്‌ത നേരത്തെ ഒട്ടേറെ യുഎൻ ഏജൻസികളിൽ ചുമതലകൾ വഹിച്ചിട്ടുണ്ട്.
വിദേശ നയങ്ങളിലൂടെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ ഉയർത്തിപ്പിടിക്കാനുള്ള യുഎസ് ശ്രമങ്ങളിൽ ഗുപ്‌തയുടെ പങ്കു നിർണായകമാകുമെന്നു വിദേശ കാര്യ വകുപ്പ് പ്രത്യാശ പ്രകടിപ്പിച്ചു.
ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നു സാമൂഹ്യ മനഃശാസ്ത്രത്തിൽ ഡോക്ടറേറ്റ് എടുത്ത ഗുപ്‌ത യൂണിസെഫിൽ ഡപ്യൂട്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്നു. ഇന്റർനാഷനൽ സെന്റർ ഫോർ റിസേർച് ഓൺ വിമെൻ പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 2006ൽ ഹാർവാഡ് യൂണിവേഴ്സിറ്റിയുടെ ആൻ റോ അവാർഡ് നേടി. 2007ൽ വാഷിംഗ്‌ടൺ ബിസിനസ് ജേണലിന്റെ ‘വിമെൻ ഹു മീൻ ബിസിനസ്’ അവാർഡും.
US Senate confirms Indian American to top job at State Dept