ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വിദേശ യൂട്യൂബര്‍ക്ക് നേരെ ആക്രമണം. വ്ലോഗ് ചെയ്യുന്നതിനിടെ ഡച്ച് യൂട്യൂബറെ വ്യാപാരിയായ ഒരാള്‍ അസഭ്യം പറയുകയും കൈപിടിച്ച് തിരിക്കുകയുമായിരുന്നു.
ഡെച്ചുകാരനായ യൂട്യൂബര്‍ പെട്രോ മോട്ടയ്ക്കാണ് ദുരനുഭവം നേരിട്ടത്. ബെംഗളൂരു നഗരത്തിലെ പ്രധാന വാണിജ്യ കേന്ദ്രമായ ചിക്ക്പ്പേട്ടിലെ ചോര്‍ ബസാറിലാണ് സംഭവം. ചോര്‍ ബസാറിലൂടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് മുന്നോട്ടുനീങ്ങുന്നതിനിടെയായിരുന്നു ആക്രമണം. ഞായറാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലായി.
തിരക്കേറിയ മാര്‍ക്കറ്റിലൂടെ കടന്നുപോകുമ്ബോള്‍ യൂട്യൂബറെ ഒരു വഴിയോരക്കച്ചവടക്കാരന്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നു. യൂട്യൂബര്‍ അയാളോട് ‘നമസ്തേ’ പറഞ്ഞപ്പോള്‍ ‘എന്ത് നമസ്‌തേ? ഇതെന്താണ്?’ – ഇങ്ങനെയാണ് കച്ചവടക്കാരന്‍ യൂട്യൂബറോട് കയര്‍ത്തത്. അതിനു ശേഷം കൈയില്‍ പിടിച്ച് വലിച്ചു. തന്റെ കൈ വിടാന്‍ യൂട്യൂബര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇയാള്‍ ഇത് ചെവികൊണ്ടില്ല. ”സര്‍, ദയവായി എന്റെ കൈ വിടാമോ?” യൂട്യൂബര്‍ അപേക്ഷിച്ചിട്ടും പിടി വിടുന്നില്ലെന്ന് മനസിലാക്കിയ യൂട്യൂബര്‍ ഇയാളുടെ കൈ തട്ടിമാറ്റി അവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു.
‘ഇന്ത്യയിലെ കള്ളന്മാരുടെ വിപണിയില്‍ ആക്രമിക്കപ്പെട്ടു’ എന്ന തലക്കെട്ടോടെയാണ് പെഡ്രോ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്. ‘ഒരാള്‍ എന്റെ കൈ പിടിച്ചൊടിക്കാനും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ എന്റെ പിന്നാലെ കുതിക്കുകയും ചെയ്തു. ‘ യൂട്യൂബ് വിവരണത്തില്‍ പെഡ്രോ എഴുതി.
വീഡിയോ വൈറലായതോടെ ബെംഗളൂരു പൊലീസ് കേസെടുത്തു. വിദേശ വിനോദ സഞ്ചാരികളോടുള്ള മോശം പെരുമാറ്റം അനുവദിക്കാനാവില്ലെന്നെ പൊലീസ് വ്യക്തമാക്കി. “ഇതുമായി ബന്ധപ്പെട്ട്, നടപടിയെടുക്കുകയും ബന്ധപ്പെട്ട വ്യക്തിയെ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വിദേശ വിനോദസഞ്ചാരികളോട് ഇത്തരം മോശം പെരുമാറ്റം അനുവദിക്കില്ല,” ബെംഗളൂരു സിറ്റി പോലീസ് പറഞ്ഞു.
നവാബ് ഹയാത്ത് ഷരീഫ് എന്നയാണ് അക്രമണം നടത്തിയതെന്നും ഇയാള്‍ക്കെതിരെ കര്‍ണാടക പൊലീസ് ആക്‌ട് സെക്ഷൻ 92 പ്രകാരം കേസെടുത്തതായും വെസ്റ്റ് ഡിസിപി അറിയിച്ചു.