മണ്ണാര്‍ക്കാട്: മഴ തുടങ്ങിയപ്പോഴേക്കും ദേശീയ പാതയില്‍ വെള്ളക്കെട്ട് രൂക്ഷമായി. ഇന്നലെ ഉച്ചയ്ക്ക് ശേഷം പെയ്ത മഴയില്‍ എം.ഇ.എസ് കോളേജ് മുതല്‍ കുന്തിപ്പുഴ ഭാഗത്തേക്ക് ഒഴുകിയെത്തിയ വെള്ളമാണ് ദേശീയപാതയില്‍ വൻ വെള്ളക്കെട്ടായി മാറിയത്.
വെള്ളത്തോടൊപ്പം കല്ലും മണ്ണും മറ്റു മാലിന്യങ്ങളും റോഡിലേക്ക് വന്നതോടെ വാഹനങ്ങള്‍ക്ക് കടന്നുപോകാൻ ഏറെ പ്രയാസം നേരിട്ടു. വിവരമറിഞ്ഞ് വട്ടമ്ബലത്ത് നിന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. മഴ കൂടുതല്‍ സമയം നിന്നാല്‍ സമീപത്തെ സ്ഥാപനങ്ങളിലേക്ക് വെള്ളം കയറുന്ന സാഹചര്യമുണ്ട്. പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണമെന്ന് പ്രദേശവാസികളും വ്യാപാരികളും ആവശ്യപ്പെട്ടു.
ഡ്രൈനേജിലൂടെ വെള്ളം വേണ്ട രീതിയില്‍ ഒഴുകിപ്പോകാത്തതാണ് വെളളക്കെട്ടിന് പ്രധാന കാരണം. ദേശീയപാത നവീകരണത്തില്‍ അശാസ്ത്രീയമായാണ് ഡ്രൈനേജ് നിര്‍മ്മിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. ഡ്രൈനേജിലേക്ക് വെള്ളം ഒഴുക്കിവിടാനുള്ള ദ്വാരങ്ങളുടെ വലിപ്പക്കുറവും വേണ്ടത്രയില്ലാത്തതും പ്രശ്നം സൃഷ്ടിക്കുന്നു.