പാചകയെണ്ണയുടെ വിലക്കയറ്റം തടയാൻ എല്ലാ അടവുകളും പയറ്റുന്ന തിരക്കിലാണു ഭക്ഷ്യമന്ത്രാലയം. കളംമറന്നുള്ള പയറ്റിനിടയില്‍ ദക്ഷിണേന്ത്യൻ നാളികേര കര്‍ഷകര്‍ ഞെട്ടറ്റുവീഴുന്നതു വടക്കിരിക്കുന്നവര്‍ അറിയുന്നില്ല. കണ്‍മുന്നില്‍ നാളികേര കര്‍ഷക കുടുംബങ്ങളുടെ അടിത്തറയിളകുന്നത് കൃഷിവകുപ്പും അറിഞ്ഞ ഭാവമില്ല. വൈകിയിട്ടില്ല, അരലക്ഷം വേണ്ട… അതിന്‍റെ പകുതിയെങ്കിലും കൊപ്ര സംഭരിക്കാൻ കേരളം മനസ് കാണിക്കുമോ? അതിനും കഴിയില്ലെങ്കില്‍ സംസ്ഥാനത്തെ 35 ലക്ഷം വരുന്ന നാളികേര കര്‍ഷകര്‍ക്ക് എന്തിനാണൊരു കൃഷിവകുപ്പ്.
താങ്ങുവിലയായ 10,860 രൂപ തലയ്ക്കുമുകളില്‍ നില്‍ക്കുന്പോള്‍ കേവലം 7600 രൂപയ്ക്കു കൊപ്ര വിറ്റഴിക്കാൻപോലും കഷ്ടപ്പെടുകയാണ് ഉത്പാദകര്‍. മറുവശത്തു വിദേശകര്‍ഷകര്‍ക്കു വിപണി കണ്ടെത്താൻ കേന്ദ്രം ഇറക്കുമതിത്തീരുവ പരമാവധി ഇടിച്ച് വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുനല്‍കി. സൂര്യകാന്തി, സോയ എണ്ണകളുടെ ഇറക്കുമതി ഡ്യൂട്ടി വാരമധ്യം അഞ്ചുശതമാനം കുറച്ച് 17ല്‍നിന്നും 12 ശതമാനമാക്കി. ഇതിന്‍റെ പ്രത്യാഘാതം വെളിച്ചെണ്ണ വിപണിയില്‍ പ്രതിഫലിക്കുമെന്നുറപ്പ്.
ഒരു മാസം മുന്പ് 13,000 രൂപയില്‍ നിലകൊണ്ട വെളിച്ചെണ്ണയിപ്പോള്‍ ഈ വര്‍ഷത്തെ ഏറ്റവും താഴ്ന്നനിലയായ 12,200ലാണ്, കാങ്കയത്ത് 10,550 രൂപയും. വിപണിയിലെ കടുത്ത മത്സരം മുൻനിര്‍ത്തി ചെറുകിട മില്ലുകാര്‍ കൊപ്ര ശേഖരിക്കുന്നതു കുറച്ചു. ജൂണ്‍ ആദ്യം 8000 രൂപയില്‍ വ്യാപാരം നടന്ന കൊപ്രയ്ക്ക് 400 രൂപയുടെ ഇടിവുണ്ടായി. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ താളുകള്‍ കുറഞ്ഞതോടെ മില്ലുകാരും നക്ഷത്രമെണ്ണുകയാണ്.
ആഗോള വിപണിയില്‍ നറുമണം പരത്തി ഇന്ത്യൻ കാപ്പി പതഞ്ഞുപൊങ്ങുകയാണ്. ഉത്പാദനം രാജ്യാന്തരതലത്തില്‍ കുറഞ്ഞതാണ് കാപ്പിയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നത്. ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലാണു റോബസ്റ്റയുടെ വ്യാപാരം നടന്നത്. ബ്രസീല്‍, കൊളംബിയ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കയറ്റുമതി ചുരുങ്ങിയതു വാങ്ങല്‍ താത്പര്യം ആഗോളതലത്തില്‍ ഉയര്‍ത്തി. വയനാടൻ വിപണിയില്‍ കാപ്പി വില ക്വിന്‍റലിനു സര്‍വകാല റിക്കാര്‍ഡായ 24,500 രൂപയിലെത്തി. ഉണ്ടക്കാപ്പി ചാക്കിന് 7500 രൂപ.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യൻ നിരക്ക് ടണ്ണിന് 6350 ഡോളര്‍. ബ്രസീല്‍ 3600 ഡോളറിനും വിയറ്റ്നാം 3725 ഡോളറിനും ഇന്തോഷ്യേ 3900 ഡോളറിനും ക്വട്ടേഷനിറക്കി. ശ്രീലങ്കൻ മുളകുവില 5200 ഡോളറാണ്. അവരുടെ വിനിമയനിരക്ക് മെച്ചപ്പെടുന്ന സാഹചര്യത്തില്‍ നിരക്കു താഴ്ത്തി ക്വട്ടേഷനിറക്കാൻ ശ്രമം നടത്താം.