പാലക്കാട്: അട്ടപ്പാടി ജനവാസമേഖലയില്‍ കൂട്ടം തെറ്റിയെത്തിയ കുട്ടിയാനയെ ബൊമ്മിയാംപടിയിലേയ്‌ക്ക് മാറ്റി.
വനംവകുപ്പിന്റെ ക്യാമ്ബ് ഷെഡിന് സമീപത്തേയ്‌ക്കാണ് ആനയെ മാറ്റിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ കുട്ടിക്കൊമ്ബൻ താല്‍കാലികമായി നിര്‍മ്മിച്ച ഷെഡില്‍ തുടരുകയായിരുന്നു. കുട്ടിയാന കൂട്ടം തെറ്റിയതുകൊണ്ട് അമ്മയാന തേടിയെത്തും എന്ന പ്രതീക്ഷയിലായിരുന്നു വനത്തിനോട് ചേര്‍ന്ന് കുട്ടിയാനയുമായി ഉദ്യോഗസ്ഥര്‍ തുടര്‍ന്നത്.
കഴിഞ്ഞ ദിവസം ആനക്കൂട്ടം കുട്ടിയാന ഉണ്ടായിരുന്ന ഷെഡിന് സമീപത്ത് എത്തിരുന്നു. എന്നാല്‍ കുട്ടിയാനയെ കൂട്ടാതെ മടങ്ങുകയായിരുന്നു. തുടര്‍ന്നാണ് വനം വകുപ്പ് കുട്ടിയാനയെ കൂടെ കൂട്ടാൻ തീരുമാനിച്ചത്. ദൊഡുഗട്ടിയില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെയാണ് ബൊമ്മിയാംപടി. ഇവിടെയ്‌ക്ക് ആനയെ നടത്തിയാണ് കൊണ്ടുപോയത്. ഇവിടെയും താല്‍ക്കാലിക ഷെഡ് കെട്ടിയാണ് ആനയെ പാര്‍പ്പിച്ചിരിക്കുന്നത്.
നിലവില്‍ ആനയ്‌ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മനുഷ്യരുമായി നല്ല ഇണക്കത്തിലാണ് ആനക്കുട്ടി. വനപാലകര്‍ നല്‍കുന്ന കരിക്കിൻ നീരും പാലുമാണ് ഭക്ഷണം. കൃഷ്ണ എന്നാണ് ഉദ്യോഗസ്ഥര്‍ വിളിക്കുന്ന പേര്. വൈകാതെ വനം വകുപ്പിന് കീഴിലുള്ള ആന പരിശീലന കേന്ദ്രത്തിലേയ്‌ക്ക് കൃഷ്ണയെ മാറ്റുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.