ചെന്നൈ: ചെന്നൈയില്‍ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങള്‍ കടപുഴകി വീണു. റോഡുകളില്‍ വെള്ളം കയറിയും മരം കടപുഴകിവീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അധികൃതര്‍ നടത്തുന്നുണ്ട്.
ചൊവ്വാഴ്ചവരെ ചെന്നൈയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്റര്‍നെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയില്‍ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങള്‍ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം നിരവധി വിമാനങ്ങള്‍ പുറപ്പെടാൻ വൈകുന്നുണ്ട്.
അതേസമയം കനത്ത മഴയെത്തുടര്‍ന്ന് നാല് ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളിലാണ് സ്‌കൂളുകള്‍ക്ക് അവധി.