ഭീമനടി: കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെ മലയോര മേഖലകളെ ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ തുടങ്ങണമെന്നുള്ള ആവശ്യത്തിന് നേരെ പുറംതിരിഞ്ഞ് കെ.എസ്.ആര്‍.ടി.സി.
രാവിലെയുള്ള ബളാല്‍ – മാനന്തവാടി സര്‍വീസുകളില്‍ കയറിപ്പറ്റാൻ കഴിയാത്ത അവസ്ഥയായതിനാല്‍ യാത്രക്കാരെ ഒഴിവാക്കിയാണ് ബസ് സര്‍വീസ് നടത്തുന്നത്. ബളാല്‍, മാനന്തവാടി സര്‍വീസില്‍ വെള്ളരിക്കുണ്ട്, ഭീമനടി, ചിറ്റാരിക്കല്‍, ചെറുപുഴ എന്നീ സ്റ്റോപ്പുകള്‍ എത്തുമ്ബോഴേക്കും ബസില്‍ സീറ്റ് ലഭിക്കാതെ കൊട്ടിയൂര്‍, മാനന്തവാടി ഭാഗത്തേക്കുള്ള യാത്രക്കാര്‍ നിന്ന് പോകേണ്ട അവസ്ഥയാണ്. ആലക്കോട് കഴിഞ്ഞ് ബസില്‍ വാതില്‍പ്പടി വരെ യാത്രക്കാരെ കുത്തിനിറയ്ക്കേണ്ടിയും വരും.
രാവിലെ വയനാട്ടിലേക്കും, കൊട്ടിയൂര്‍, പേരാവൂര്‍, ഇരിട്ടി മുതലായ സ്ഥലങ്ങളിലേക്കും പോകേണ്ടവര്‍ നിരാശരായി മറ്റ് മാര്‍ഗങ്ങള്‍ തേടേണ്ടി വരുകയോ, മടങ്ങുകയോ ചെയ്യുകയാണ്. കാഞ്ഞങ്ങാട്, മാനന്തവാടി ഡിപ്പോകളില്‍ നിന്ന് വയനാടുമായി ബന്ധപ്പെടുത്തി കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മലയോര മേഖല പാസ്സഞ്ചേര്‍സ് അസോസിയേഷൻ കണ്‍വീനര്‍ എം.വി. രാജു നിവേദനം നല്‍കിയിട്ടുണ്ട്. പെര്‍ള, ബന്തടുക്ക, പാണത്തൂര്‍, കൊന്നക്കാട് തുടങ്ങിയ കുടിയേറ്റ കേന്ദ്രങ്ങളില്‍ നിന്ന് വെള്ളരിക്കുണ്ട്, ചെറുപുഴ, ഇരിട്ടി, കൊട്ടിയൂര്‍ വഴി മാനന്തവാടിയിലേക്കും, കാസര്‍കോട് -ബത്തേരി, കാഞ്ഞങ്ങാട് – മാനന്തവാടി- നിലമ്ബൂര്‍ റൂട്ടിലും പുതിയ സര്‍വീസുകള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെയൊന്നും കിട്ടാറില്ല കൊവിഡിന് ശേഷം ജില്ലയിലെ പല പ്രദേശങ്ങളിലും രൂക്ഷമായ യാത്രാക്ലേശം അനുഭവിക്കുമ്ബോള്‍ കാസര്‍കോട് ഡിപ്പോയില്‍ നിന്ന് ട്രെയിനിന് സമാന്തരമായി കണ്ണൂര്‍, കോഴിക്കോട്, ഗുരുവായൂര്‍ വഴി തൃശൂര്‍ക്ക് രണ്ടു ബസുകള്‍ മാത്രം അനുവദിച്ചാല്‍ ഈ ജില്ലയിലെ യാത്രാക്ലേശം പരിഹരിക്കാൻ സാധിക്കില്ല. തെക്കൻ ജില്ലകളിലും, കോഴിക്കോട്, വയനാട് ജില്ലകളിലേക്കും ധാരാളം ബസുകള്‍ അനുവദിക്കുമ്ബോള്‍ ജില്ല കടുത്ത അവഗണനയിലാണ്. കാഞ്ഞങ്ങാട് ഡിപ്പോയിലേക്ക് സ്വിഫ്റ്റ് ബസുകള്‍ ഒന്ന് പോലും അനുവദിച്ചിട്ടില്ല. മറ്റ് ജിലകളുമായി താരതമ്യപ്പെടുത്തുമ്ബോള്‍ ഈ ജില്ലയോടുള്ള അവഗണനയുടെ കണക്കുകള്‍ ജനപ്രതിനിധികള്‍ക്ക് ചീഫ് ഓഫീസിലെ രേഖകളില്‍ നിന്ന് മനസിലാക്കാൻ സാധിക്കും.