കൊച്ചി: 2009 ല്‍ എറണാകുളത്തെ ലേക്ഷോര്‍ ആശുപത്രിയില്‍ നടന്ന മസ്തിഷ്ക മരണവും അവയവദാനവും സംബന്ധിച്ച് കേസെടുക്കാൻ കോടതി വിധിച്ച സാഹചര്യത്തില്‍ വൈദ്യസമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിനെതിരെ ഹൃദ്രോഗ ചികിത്സാ വിദഗ്ധൻ ഡോ.
ജോ ജോസഫ്. സംഭവത്തില്‍ പരാതിയുമായി രംഗത്തെത്തിയ ഡോ. ഗണപതിന്റെ ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ജനകവുമാണ്. അവയവങ്ങള്‍ തട്ടിയെടുക്കാൻ 18 വയസ്സുള്ള ഒരു ചെറുപ്പക്കാരനെ കൊന്നു കളയാൻ മാത്രം കണ്ണില്‍ ചോര ഇല്ലാത്ത കിരാത കൂട്ടമാണ് കേരളത്തിലെ വൈദ്യ സമൂഹം എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? -ഡോ. ജോ ജോസഫ് ചോദിച്ചു. കഴിഞ്ഞ തവണ തൃക്കാക്കര നിയമസഭ മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയായിരുന്നു ഡോ. ജോ ജോസഫ്.
ഒരു കോടി രൂപ കൊടുത്തു ആരു ഹൃദയം മാറ്റിവെക്കുമെന്നാണ് ഡോ. ഗണപത് പറയുന്നത്? എന്തായാലും അവയവമാറ്റം ചെയ്യുന്ന ആശുപത്രി ആ ചിലവ് വഹിക്കില്ലല്ലോ. അവയവമാറ്റ ശസ്ത്രക്രിയ ആവശ്യം വരുന്ന ആളുകള്‍ തന്നെ ആ തുകയും വഹിക്കണമല്ലോ. ഹൃദയമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ രോഗികളെ കഴിഞ്ഞ പത്തു വര്‍ഷത്തോളമായി സ്ഥിരമായി കാണുന്ന ഒരാളാണ് ഞാൻ. ഈ വാര്‍ത്ത കൊടുത്ത മാധ്യമങ്ങളില്‍ ആരെങ്കിലും എന്നെ സമീപിക്കുകയാണ് എങ്കില്‍ ഇവരുടെ മേല്‍വിലാസം ഞാൻ തരാം. നിങ്ങള്‍ അവരുടെ ചുറ്റുപാടുകള്‍ നേരില്‍ കണ്ടു മനസ്സിലാക്കൂ. ഇവര്‍ക്ക് ആര്‍ക്കെങ്കിലും ഒരുകോടി രൂപ കൊടുത്ത് ഹൃദയമാറ്റ നടത്താൻ പറ്റുമോയെന്ന് സ്വയമെങ്കിലും ബോധ്യപ്പെടാൻ ദയവ് കാണിക്കൂ. അശാസ്ത്രീയത വിളമ്ബിക്കോളൂ, പക്ഷേ അപകസര്‍പ്പകഥകള്‍ മെനയുമ്ബോള്‍ അല്പംകൂടി ഔചിത്യമാകാം -അദ്ദേഹം പറഞ്ഞു.
പല രാജ്യങ്ങളിലും ബ്രെയിൻ ഡെത്തിനു ശേഷം മാത്രം ആവശ്യത്തിന് അവയവങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഡോണേഷൻ ആഫ്റ്റര്‍ സര്‍ക്യൂലറ്ററി ഡെത്ത് എന്ന് കണ്‍സെപ്റ്റിലേക്ക് പോവുകയാണ്. അതായത് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളും നിലച്ചതിനുശേഷം മരണം സ്ഥിരീകരിച്ച് കഴിഞ്ഞാല്‍ അവയവങ്ങള്‍ എടുക്കുന്ന പ്രക്രിയ. അതായത് ഏതൊരു മരണത്തിനുശേഷവും ചില അവയവങ്ങള്‍ എടുക്കാൻ പറ്റുന്ന അവസ്ഥ. ഇങ്ങനെയാണ് ശാസ്ത്രം മുന്നോട്ടു പോകുന്നത്. അക്കാലത്താണ് ശാസ്ത്ര പ്രബുദ്ധതയുള്ള ജനം എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ട്രാൻസ്പ്ലാന്റേഷൻ എന്ന ശാസ്ത്രശാഖയെ കൊല്ലാകൊല ചെയ്യാനുള്ള ശ്രമം. അങ്ങനെയെങ്കില്‍ തൊട്ടടുത്ത ബന്ധുക്കളില്‍ നിന്ന് മാത്രമുള്ള അവയവദാനം ഒഴികെ ബാക്കിയെല്ലാം നിയമം മൂലം നിരോധിച്ചോളൂ എന്നും ജോ ജോസഫ് പറഞ്ഞു. ‘അപസര്‍പ്പക കഥാകാരില്‍ ആര്‍ക്കെങ്കിലുമോ, അടുത്ത ബന്ധുക്കള്‍ക്കോ അവയവ മാറ്റത്തിലൂടെ അല്ലാതെ ജീവൻ നിലനിര്‍ത്താൻ കഴിയാത്ത നിസ്സഹായാവസ്ഥ വരുമ്ബോള്‍ എങ്കിലും നേര് തിരഞ്ഞിറങ്ങുമല്ലോ, ആരെങ്കിലും? എന്നിട്ട് മതിയെന്ന് വെക്കണം ഇനി കേരളത്തില്‍ ഈ പണി. ഡോക്ടര്‍മാര്‍ക്കും ഈ നാട്ടില്‍ അന്തസ്സോടെ ജീവിക്കണം’ -അദ്ദേഹം ഫേസ്ബുക് കുറിപ്പില്‍ പറഞ്ഞു.