വാഷിംഗ്ടണ്‍: വൈറ്റ്ഹൗസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഉജ്ജ്വല സ്വീകരണം.
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു. അമൂല്യങ്ങളായ സമ്മാനങ്ങളടങ്ങിയ ചന്ദനപ്പെട്ടി നരേന്ദ്ര മോദി ജോ ബൈഡന് സമ്മാനിച്ചു.
വൈറ്റ് ഹൗസില്‍ ആതിഥ്യമരുളിയതിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും പ്രഥമ വനിത ജില്‍ ബൈഡനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
ലണ്ടനിലെ ഫേബര്‍ ആൻഡ് ഫേബര്‍ ലിമിറ്റഡ് പ്രസിദ്ധീകരിക്കുകയും ഗ്ലാസ്ഗോ യൂണിവേഴ്സിറ്റി പ്രസ്സില്‍ അച്ചടിക്കുകയും ചെയ്ത ‘ദ ടെൻ പ്രിൻസിപ്പല്‍ ഉപനിഷദ്’ എന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പിന്റെ പ്രിന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചു.
ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനമാണ് ‘ദ ടെൻ പ്രിൻസിപ്പല്‍ ഉപനിഷദ്’. 1937ല്‍, ശ്രീ പുരോഹിത് സ്വാമിയുമായി ചേര്‍ന്ന് എഴുതിയ ഇന്ത്യൻ ഉപനിഷത്തുകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം ഡബ്ല്യൂടി യീറ്റ്സാണ് പ്രസിദ്ധീകരിച്ചത്.
രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ ശില്‍പിയുടെ കരവിരുതിയില്‍ ഒരുങ്ങിയ പ്രത്യേക ചന്ദനപ്പെട്ടി ജോ ബൈഡന് പ്രധാനമന്ത്രി സമ്മാനിച്ചു. കൈകൊണ്ട് നിര്‍മിച്ച ഗണപതി ഭഗവാന്റെ വിഗ്രഹമാണ് പെട്ടിയിലുള്ളത്. ദിയയും (എണ്ണ വിളക്ക്) പെട്ടിയില്‍ അടങ്ങിയിരിക്കുന്നു. കൊല്‍ക്കത്തയിലെ വെള്ളിപ്പണിക്കാരുടെ അഞ്ചാം തലമുറയാണ് വിഗ്രഹവും ദിയയും കൈക്കൊണ്ട് നിര്‍മിച്ചിരിക്കുന്നത്.
ഉത്തരാഖണ്ഡില്‍ നിന്നുള്ള നീണ്ട അരി, മഹാരാഷ്‌ട്രയില്‍ നിന്നുള്ള ശര്‍ക്കര എന്നിവയും പ്രധാനമന്ത്രി സമ്മാനിച്ച പെട്ടിയില്‍ ഉള്‍പ്പെടുന്നു. ലാബില്‍ നിര്‍മിച്ച 7.5 കാരറ്റ് ഹരിത വജ്രം യുഎസ് പ്രഥമ വനിത ഡോ. ജില്‍ ബൈഡന് നരേന്ദ്ര മോദി സമ്മാനിച്ചു.
സൗരോര്‍ജ്ജം, കാറ്റ് വൈദ്യുതി എന്നിവ പോലുള്ള പരിസ്ഥിതി സൗഹാര്‍ദ്ദ വഴികളിലൂടെയാണ് ഹരിത വജ്രം നിര്‍മിച്ചിരിക്കുന്നത്. കശ്മീരിലെ അതിവിദഗ്ധരായ കരകൗശല വിദഗ്ധരാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ അടയാളപ്പെടുത്തുകയും സുസ്ഥിരമായ ഉഭയകക്ഷി ബന്ധങ്ങളെയും ഹരിത വജ്രം പ്രതിനിധാനം ചെയ്യുന്നു.