മണിപ്പൂർ: വര്‍ഗീയ വിദ്വേഷത്താല്‍ കലാപ കലുഷിതമായ മണിപ്പൂരില്‍നിന്ന് മറ്റൊരു ക്രൂരതയുടെ വാര്‍ത്തകൂടി പുറത്തുവരുന്നു.
ജീവനോടെ ചുട്ടെരിക്കപ്പെട്ട ഏഴ് വയസുകാരൻ ടൻസിങ് ഹാങ്സിങ് എന്ന കുട്ടിയുടെ വാര്‍ത്തയാണ് ഏറ്റവും പുതിയത്. മെയ്തി മാതാവിനും കുകി പിതാവിനും ജനിച്ച ടൻസിങിനെ വെടിവച്ചശേഷം കലാപകാരികള്‍ ചുട്ടെരിക്കുകയായിരുന്നു. ‘ദി ക്വിന്‍റ്’ ആണ് ടൻസിങിന്‍റെ കഥ ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.
‘പപ്പാ, പപ്പാ…എന്നുള്ള വിളി രണ്ടുതവണ ഞാൻ കേട്ടു. എന്നാല്‍ പിന്നീട് എനിക്കത് കേള്‍ക്കാനായില്ല. എന്‍റെ ഭാര്യ ഒരു മെയ്തേയ് ആയിരുന്നു. എന്നിട്ടും ഞങ്ങളുടെ കുഞ്ഞിന് രക്ഷയുണ്ടായില്ല’-മകന്‍റെ വിയോഗം വിവരിച്ചുകൊണ്ട് പിതാവ് ജോഷ്വ ഹാങ്സിങ് വിതുമ്ബി. ജൂണ്‍ നാലിനാണ് ഏഴ് വയസുകാരൻ ടൻസിങ് ഹാങ്സിങ് ഇംഫാലില്‍ കൊല്ലപ്പെട്ടത്. ടൻസിങിന്‍റെ മാതാവ് മീന ഹാങ്സിങ് ഒരു മെയ്തേയ് ക്രിസ്ത്യനായിരുന്നു. അവരും കലാപത്തില്‍ കൊല്ലപ്പെട്ടു.
‘ഭാര്യയുടെയും മകന്റെയും മരണവാര്‍ത്ത കേട്ടപ്പോള്‍, എന്റെ മറ്റ് രണ്ട് മക്കളെ അറിയിക്കാൻ ഞാൻ ആഗ്രഹിച്ചില്ല. പക്ഷേ എങ്ങനെയോ അവര്‍ക്ക് വിവരം ലഭിച്ചു. വാര്‍ത്ത കേട്ടനിമിഷം അവര്‍ ബോധരഹിതരായി’ -നിര്‍ത്താതെ കരയുന്നതിനിടെ ഹാങ്സിങ് ദി ക്വിന്റിനോട് പറഞ്ഞു.
‘അവര്‍ മെയ്തേയ് ആയിരുന്നിട്ടും രക്ഷപ്പെട്ടില്ല. 7 വയസ്സ് മാത്രം പ്രായമുള്ള എന്റെ മകനും രക്ഷപ്പെട്ടില്ല. ഇതാദ്യമായാണ് ഇത്രയും മനുഷ്യത്വമില്ലായ്മ ഞാൻ കാണുന്നത്. എന്റെ കുടുംബം ആക്രമിക്കപ്പെട്ടപ്പോള്‍ ആരും സഹായിക്കാൻ എത്തിയില്ല’.
‘എന്റെ ഭാര്യയും അവളുടെ സുഹൃത്തും മെയ്തേയ് ആയിരുന്നതിനാല്‍, അവര്‍ (മെയ്തേയ്) അവരോട് ഇങ്ങനെയൊക്കെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. മെയ്തികള്‍ ഇങ്ങനെ പെരുമാറുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് 4 -5 മെയ്തേയ് വീടുകള്‍ ഉണ്ട്. പക്ഷേ ഞങ്ങള്‍ അവരെ ഒന്നും ചെയ്തില്ല. എന്റെ ഭാര്യയോടും മകനോടും ഇതേ രീതിയില്‍ പെരുമാറുമെന്ന് ഞാൻ കരുതി. പക്ഷേ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി. മെയ്തേയ്കള്‍ എങ്ങനെ ചിന്തിക്കുന്നുവെന്ന് എനിക്ക് ഇപ്പോള്‍ മനസ്സിലായി’-ഹാങ്സിങ് ദി ക്വിന്റിനോട് പറഞ്ഞു.
ടൻസിങ് ഹാങ്സിങ് മാതാപിതാക്കള്‍ക്കൊപ്പം അതേസമയം, മണിപ്പൂരില്‍ കലാപം ശമനമില്ലാതെ തുടരുകയാണ്. സ്ത്രീകളുടെ നേതൃത്വത്തില്‍ 1500-ഓളം പേരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് 12 അക്രമണകാരികളെ സൈന്യം വിട്ടയച്ചു. കലാപകാരികളായ കെ.വൈ.കെ.എല്‍. (Kanglei Yawol Kanna Lup) പ്രവര്‍ത്തകരേയാണ് ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സൈന്യം വിട്ടയച്ചത്. പ്രദേശത്ത് നിന്ന് സൈന്യം പിന്മാറിയതായും പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതാം ഗ്രാമത്തില്‍ സൈന്യം നടത്തിയ ഓപ്പറേഷനിലാണ് കലാപകാരികളായ 12 പേരെ പിടികൂടിയത്. എന്നാല്‍ ശക്തമായ പ്രതിഷേധമാണ് ഇതിന് പിന്നാലെ അരങ്ങേറിയത്. തുടര്‍ന്ന്, ‘സാധാരണക്കാരായ ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കരുത്’ എന്നുള്ളതിനാല്‍ സൈന്യം പിന്മാറുകയായിരുന്നു. ‘വലിയൊരു കൂട്ടം പ്രതിഷേധക്കാരോട് ഏറ്റുമുട്ടുന്നത് വൻ തോതില്‍ അത്യാഹിതങ്ങള്‍ക്കിടയാക്കുമെന്നും അത്തരത്തിലുള്ള സംഭവങ്ങള്‍ ഒഴിവാക്കാൻ വേണ്ടി തങ്ങള്‍ പിടിച്ച 12 കലാപകാരികളേയും പ്രാദേശിക നേതാക്കള്‍ക്ക് കൈമാറുന്നു’ – സൈന്യം വ്യക്തമാക്കി.
കലാപത്തിനിടെ മന്ത്രിയുടെ സ്വകാര്യഗോഡൗണ്‍ തീവ്രവാദികള്‍ കത്തിച്ചിട്ടുണ്ട്. ഉപഭോക്തൃ-ഭക്ഷ്യ മന്ത്രി എല്‍. സുശീല്‍ദ്രോ മെയ്ത്തിയുടെ ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ സ്വകാര്യ ഗോഡൗണാണ് കത്തിച്ചത്. ഖുറൈയിലെ മന്ത്രിയുടെ വീടിനും വെള്ളിയാഴ്ച രാത്രി തീയിടാൻ ശ്രമിച്ചിരുന്നു. സുരക്ഷാസേന നീക്കംതടയുകയും അക്രമികളെ ഓടിക്കുകയും ചെയ്തു. സംഭവത്തില്‍ ആളപായമില്ല.
ഖുറൈയില്‍ അക്രമാസക്തരായ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സുരക്ഷാസേന അര്‍ധരാത്രിവരെ ഒട്ടേറെത്തവണ കണ്ണീര്‍വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. മേഖലയില്‍ സുരക്ഷാസന്നാഹം കര്‍ക്കശമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. മണിപ്പുരില്‍ മൂന്നാമത്തെ മന്ത്രിയുടെ വസ്തുവകകളാണ് കലാപകാരികളുടെ ആക്രമണത്തിനിരയായത്. ജൂണ്‍ 16-ന് വിദേശകാര്യ സഹമന്ത്രി ആര്‍.കെ. രഞ്ജൻ സിങ്ങിന്റെ ഇംഫാല്‍ നഗരത്തിലെ വീട് ആയിരത്തിലേറെ വരുന്ന അക്രമിസംഘം കത്തിച്ചിരുന്നു. അതിന് രണ്ടുദിവസംമുൻപ് സംസ്ഥാനത്തെ ഏകവനിതാമന്ത്രി നെംച കിപ്ഗെനിന്റെ ഔദ്യോഗികവസതി അക്രമികള്‍ കത്തിച്ചു.
മെയ്തേയ് സമുദായം പട്ടികവര്‍ഗപദവി ആവശ്യപ്പെടുന്നതില്‍ പ്രതിഷേധിച്ച് കുക്കി വിഭാഗക്കാര്‍ കഴിഞ്ഞ മാസമാദ്യം സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാര്‍ഢ്യ മാര്‍ച്ചി’നിടെയുണ്ടായ സംഘര്‍ഷമാണ് മണിപ്പുരില്‍ വംശീയകലാപത്തിലേക്ക് വഴുതിയത്. നൂറിലേറെപ്പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പതിനായിരങ്ങള്‍ അഭയാര്‍ഥികളായി.