മുംബയ്: മഹാരാഷ്ട്രയിലെ നാസിക്കില്‍ കാറില്‍ ബീഫ് കടത്തിയെന്നാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചവരില്‍ ഒരാള്‍ കൊല്ലപ്പെട്ടു.
മുംബയ് കുര്‍ള സ്വദേശിയായ അഫാൻ അൻസാരി (32) ആണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന നാസിര്‍ ഷെയ്ഖിന് ആക്രമണത്തില്‍ പരിക്കേറ്റു.
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. അഫാൻ അൻസാരിയും നാസിര്‍ ഷെയ്ഖും ഇറച്ചിയുമായി നാസിക്കില്‍ നിന്ന് മുംബയിലേക്ക് പോകുകയായിരുന്നു. യാത്രാമദ്ധ്യേ, ഗോമാംസം കടത്തിയെന്നാരോപിച്ച് പതിനഞ്ചോളം പേര്‍ കാര്‍ തടയുകയും, വണ്ടി പരിശോധിക്കുകയും ചെയ്തു.
കാറില്‍ മാംസം കണ്ടതോടെ അക്രമികള്‍ യുവാക്കളെ ക്രൂരമായി മര്‍ദിച്ചു. പ്രതികള്‍ യുവാക്കളുടെ കാറും തകര്‍ത്തു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അഫാൻ അൻസാരിയുടെ ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ ബീഹാറില്‍ സമാനരീതിയില്‍ അൻപത്തിയാറുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. കേസില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.