വാഷിംഗ്ടണിൽ ജൂൺ 22 നു പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്നു നടത്തിയ മാധ്യമ സമ്മേളനത്തിൽ മോദിയോടു ചോദ്യങ്ങൾ ചോദിച്ച ‘വോൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ടർ സബ്രീന സിദ്ദിഖിയെ ഇന്റർനെറ്റിൽ വേട്ടയാടുന്നത് അസ്വീകാര്യമാണെന്നു വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഇന്ത്യയിലെ മതന്യൂനപക്ഷങ്ങൾക്കു നേരെ നടക്കുന്ന അക്രമങ്ങളെ കുറിച്ച് ചോദിച്ച സിദ്ദിഖിയെ ആക്രമിക്കുന്നതിനെ തിങ്കളാഴ്ച നടത്തിയ പത്ര സമ്മേളനത്തിൽ നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബിയോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “അവരെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അത് അസ്വീകാര്യമാണ്.
“മാധ്യമ പ്രവർത്തകരെ ആക്രമിക്കാൻ ശ്രമിക്കുന്നതിനെ ഏതു സാഹചര്യത്തിലും ഞങ്ങൾ പൂർണമായി അപലപിക്കുന്നു. അതു തികച്ചും പൂർണമായി അസ്വീകാര്യമാണ്. കഴിഞ്ഞ ആഴ്ച നടന്ന ഔദ്യോഗിക സന്ദർശന വേളയിൽ പ്രകടമായ ജനാധിപത്യ മൂല്യങ്ങൾക്കു കടകവിരുദ്ധമാണ് അത്തരം ആക്രമണം.”
ജൂൺ 22നു വൈറ്റ് ഹൗസിലെ മാധ്യമസമ്മേളനത്തിൽ ബൈഡനും മോദിയും നേരത്തെ തയാറാക്കിയ പ്രസ്താവനകൾ വായിച്ചു കഴിഞ്ഞപ്പോൾ രണ്ടു റിപ്പോർട്ടർമാർ ചോദ്യങ്ങൾ ചോദിയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നു ബൈഡൻ ചൂണ്ടിക്കാട്ടി: സിദ്ദിഖിയും പി ടി ഐ യുടെ രാകേഷ് കുമാറും. അദ്ദേഹം സിദ്ദിഖിക്കു അവസരം നൽകി.
ബൈഡന്റെ തന്നെ പാർട്ടിയിൽ പെട്ടവർ ഇന്ത്യയിൽ മത ന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്ന രീതിയെ വിമർശിക്കുന്നുണ്ടെന്നു സിദ്ദിഖി ചൂണ്ടിക്കാട്ടി. എതിർക്കുന്നവരെ അടിച്ചമർത്താൻ ശ്രമിക്കുന്നുമുണ്ട്.
ബൈഡൻ മറുപടി പറഞ്ഞു: “ജനാധിപത്യ മൂല്യങ്ങൾ അമേരിക്കയുടെ ഡി എൻ എ യിൽ ഉള്ളതാണ്. ഇന്ത്യയുടെ കാര്യവും അങ്ങിനെയാണെന്നു ഞാൻ വിശ്വസിക്കുന്നു. ഞങ്ങളുടെ വിജയം ലോകത്തിനു ഏറെ പ്രധാനപ്പെട്ടതാണ്. ജനാധിപത്യം വിജയകരമായി നില നിർത്തേണ്ടതും ഞങ്ങളുടെ ആവശ്യമാണ്. ഞങ്ങളെ അത് ആദരണീയരായ പങ്കാളികളാക്കും. ലോകമെങ്ങും ജനാധിപത്യം വികസിപ്പിക്കാൻ സഹായിക്കയും ചെയ്യും.
“ജനാധിപത്യ മൂല്യങ്ങളെ കുറിച്ചു ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. ഞങ്ങൾ പരസ്‌പരം തുറന്നാണ് ഇടപെടുന്നത്. പരസ്പരം ആദരിക്കയും ചെയ്യുന്നു.”
അടുത്തതായി സിദ്ദിഖി മോദിയോട് ചോദിച്ചു: “നിങ്ങളുടെ രാജ്യത്തു മുസ്ലിംകളുടെയും മറ്റു മത ന്യൂനപക്ഷങ്ങളുടെയും അവകാശങ്ങൾ മെച്ചപ്പെടുത്താനും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാനും എന്തു നടപടികളാണ് എടുക്കുക?”
മോദി പറഞ്ഞു: “ജനാധിപത്യം ഞങ്ങളുടെ പൂർവികന്മാർ ഭരണഘടനയിൽ തന്നെ ഉൾപെടുത്തിയതാണ്. അതു സാധ്യമാണെന്നു ഞങ്ങൾ എപ്പോഴും തെളിയിച്ചതുമാണ്. ജാതി, മതം, ലിംഗം എന്നിങ്ങനെയുള്ള യാതൊരു വിവേചനവും ഇല്ലാതെ തന്നെയാണ് അതു നടപ്പാക്കി വരുന്നത്.”
ചോദ്യം ചോദിച്ചതിന്റെ പേരിൽ ഇന്റർനെറ്റിൽ സിദ്ദിഖിക്കു എതിരെ കടുത്ത ആക്രമണം ഉയർന്നു. അമേരിക്കയിൽ ജനിച്ചു വളർന്ന, ഇന്ത്യൻ-പാക്കിസ്ഥാനി പൈതൃകമുള്ള, സിദ്ദിഖി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി ധരിച്ച ചിത്രവും പിതാവിനൊപ്പം കളി കണ്ട് ഇന്ത്യൻ ടീമിനു പിന്തുണ നൽകുന്ന ചിത്രവും ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തു.
സിദ്ദിഖി കുറിച്ചു: “എന്റെ വ്യക്തിപരമായ പശ്ചാത്തലം ഉന്നയിക്കാൻ ചിലർ ശ്രമിക്കുന്നതു കൊണ്ട് ഒരു പൂർണ ചിത്രം നൽകുന്നതു ഉചിതമാവും എന്നു കരുതി.