അരൂര്‍(ചേര്‍ത്തല): അച്ഛന്‍റെ ലോട്ടറിക്കടയില്‍നിന്നു സ്ഥിരമായി ടിക്കറ്റ് എടുക്കുന്ന മകള്‍ക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം.
അരൂര്‍ ക്ഷേത്രം കവലയില്‍ ലോട്ടറി വില്പന നടത്തുന്ന അരൂര്‍ ഏഴാം വാര്‍ഡില്‍ നെട്ടശേരില്‍ അഗസ്റ്റിന്‍റെ പക്കല്‍നിന്നെടുത്ത 12 ടിക്കറ്റുകളില്‍ ഒരെണ്ണത്തിനാണു മകള്‍ ആഷ്‌ലിക്ക് ഭാഗ്യം കടാക്ഷിച്ചത്.
ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ SG 883030 എന്ന ലോട്ടറി ടിക്കറ്റാണ് 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനാര്‍ഹമായത്. അച്ഛന്‍റെ ഏജൻസിയില്‍നിന്ന് ഒരു വര്‍ഷമായി സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ആഷ്‌ലിക്ക് ഇടയ്ക്കിടെ ചെറിയ സമ്മാനങ്ങള്‍ ലഭിക്കുമായിരുന്നു.
ടിക്കറ്റ് എസ്ബിഐയുടെ അരൂര്‍ ബൈപാസ് കവല ശാഖയില്‍ ഏല്‍പ്പിച്ചു. അഗസ്റ്റിന് ആഷ്‌ലിയടക്കം മൂന്നു പെണ്‍കുട്ടികളാണ്. എല്ലാവരും വിവാഹിതരാണ്. സമ്മാനമായി കിട്ടുന്ന തുകയ്ക്ക് പഴക്കംചെന്ന വീട് പുതുക്കിപ്പണിയണമെന്നാണ് ആഗ്രഹമെന്ന് അച്ഛനും മകളും പറയുന്നു.