ദോഹ: രാജ്യത്ത് പ്രാഥമിക പരിചരണമെത്തിക്കുന്നതിനായുള്ള പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ (പി.എച്ച്.സി.സി) ഫാമിലി മെഡിസിൻ മാതൃക വിജയകരമായി മുന്നേറുന്നു.
2018ല്‍ പി.എച്ച്.സി.സി അവതരിപ്പിച്ച ഫാമിലി മെഡിസിൻ മോഡല്‍ കെയര്‍ രോഗപ്രതിരോധത്തിലും ജനസംഖ്യയുടെ ആരോഗ്യ, ക്ഷേമത്തിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
നിലവില്‍ രാജ്യത്തെ 31 ആരോഗ്യ കേന്ദ്രങ്ങളിലാണ് ഫാമിലി മെഡിസിൻ സേവനം ലഭ്യമാക്കിയിരിക്കുന്നത്. മുൻ വര്‍ഷങ്ങളില്‍നിന്ന് ഫാമിലി മെഡിസിനിലെത്തുന്ന രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ടെന്ന് പി.എച്ച്.സി.സി വ്യക്തമാക്കുന്നു. പി.എച്ച്.സി.സി പുറത്തുവിട്ട കണക്കുപ്രകാരം ഫാമിലി മെഡിസിൻ സേവനത്തിനായെത്തുന്ന വ്യക്തികളുടെ എണ്ണം 2021നെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം ഒമ്ബത് ശതമാനമായി ഉയര്‍ന്നിരുന്നു.
2021ല്‍ 24,75,235 പേര്‍ ഫാമിലി മെഡിസിനിലെത്തിയപ്പോള്‍ 2022ല്‍ സേവനം തേടിയവരുടെ എണ്ണം 27,05,400 ആയി വര്‍ധിച്ചു. എല്ലാവിധ ആരോഗ്യ ക്ഷേമ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും കുടുംബത്തിന് മികച്ച പരിചരണം നല്‍കുന്നതിനും പി.എച്ച്.സി.സി ഫാമിലി മെഡിസിൻ ഡോക്ടര്‍മാര്‍ പ്രതിജ്ഞാബദ്ധരാണെന്ന് കോര്‍പറേഷൻ വാഗ്ദാനം ചെയ്യുന്നു. നിരവധി വൈദ്യ പരിരക്ഷ സേവനങ്ങളാണ് ഫാമിലി മെഡിസിൻ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ നല്‍കിക്കൊണ്ടിരിക്കുന്നത്.
രോഗം കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും പുറമെ പതിവ് പരിശോധനകള്‍, ആരോഗ്യ-അപകട വിലയിരുത്തലുകള്‍, പ്രതിരോധ കുത്തിവെപ്പ്, സ്‌ക്രീനിങ്, ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തുന്നതിനുള്ള വ്യക്തിഗത കൗണ്‍സലിങ് എന്നിവയുള്‍പ്പെടെയുള്ള സേവനങ്ങളെല്ലാം പി.എച്ച്.സി.സി ഫാമിലി മെഡിസിൻ വിഭാഗത്തില്‍ ലഭ്യമാണ്. സേവനങ്ങള്‍ക്കായി പി.എച്ച്.സി.സി മൊബൈല്‍ ആപ്ലിക്കേഷനായ ‘നര്‍ആകും’ ഉപയോഗിക്കാം. അറബി, ഇംഗ്ലീഷ് ഭാഷകളില്‍ ഈ സൗകര്യം ലഭ്യമാണ്. ഹയ്യാക് സൗകര്യത്തിനായി 107 നമ്ബറില്‍ ബന്ധപ്പെട്ടും അപ്പോയിൻമെന്റ് തേടാവുന്നതാണ്.