ദോഹ: കഴിഞ്ഞ മാസങ്ങളില്‍ രാജ്യത്ത് നിരത്തിലിറങ്ങിയ പുതുവാഹനങ്ങളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയെന്ന് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട്.
2023 മേയ് മാസത്തില്‍ ആകെ 8172 പുതിയ വാഹനങ്ങളാണ് രജിസ്റ്റര്‍ ചെയ്തത്. പി.എസ്.എ പുറത്തുവിട്ട കണക്കുകള്‍പ്രകാരം മുൻ മാസത്തെ കണക്കുകളുമായി താരതമ്യംചെയ്യുമ്ബോള്‍ 20.5 ശതമാനം വര്‍ധനയും വാര്‍ഷിക കണക്കുകളുമായി താരതമ്യം ചെയ്യുമ്ബോള്‍ 25.7 ശതമാനം വര്‍ധനയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ 71 ശതമാനവും (5868) സ്വകാര്യ വാഹനങ്ങളാണ്. പ്രതിമാസ, വാര്‍ഷിക കണക്കുകളുമായി താരതമ്യംചെയ്യുമ്ബോള്‍ യഥാക്രമം 14.3 ശതമാനവും 28.3 ശതമാനവുമാണ് ഇതില്‍ വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്. മേയ് മാസത്തില്‍ 231 പുതിയ സ്വകാര്യ മോട്ടോര്‍ സൈക്കിളുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഏപ്രില്‍ മാസത്തില്‍ 144 രജിസ്‌ട്രേഷനായിരുന്നു മോട്ടോര്‍ സൈക്കിള്‍ ഇനത്തില്‍ രേഖപ്പെടുത്തിയിരുന്നത്. ഔദ്യോഗിക കണക്കുകള്‍പ്രകാരം ആകെ പുതിയ വാഹനങ്ങളില്‍ മൂന്നു ശതമാനം മാത്രമാണ് സ്വകാര്യ മോട്ടോര്‍ വാഹനങ്ങള്‍.
രാജ്യത്തിന്റെ സമ്ബദ്‍വ്യവസ്ഥ കൂടുതല്‍ സജീവമാകുന്നതിന്റെ സൂചനകളാണ് പുതിയ വാഹന രജിസ്ട്രേഷനിലുണ്ടായ വര്‍ധന. അതേസമയം, മേയ് മാസത്തില്‍ 2,09,394 ഗതാഗത നിയമലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി പി.എസ്.എ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പ്രതിവര്‍ഷ കണക്കുകളില്‍ 12.1 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആകെ നിയമലംഘനങ്ങളില്‍ 73 ശതമാനവും അമിതവേഗത്തില്‍ വാഹനമോടിച്ചതാണ്. സ്റ്റാൻഡ് ആൻഡ് വെയ്റ്റ് നിയമങ്ങളില്‍ 17 ശതമാനം ലംഘനങ്ങളാണ് ഗതാഗത വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. വാഹനങ്ങളുടെ വേഗപരിധി ലംഘനത്തില്‍ പ്രതിവര്‍ഷ കണക്കുകളില്‍ 30.4 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 3984 സിഗ്നല്‍ ലംഘനങ്ങളും മേയ് മാസത്തില്‍ രേഖപ്പെടുത്തി.
അതോടൊപ്പം, മവാനി ഖത്തര്‍ പുറത്തുവിട്ട കണക്കുകള്‍പ്രകാരം 2023 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഹമദ് തുറമുഖം, റുവൈസ് തുറമുഖം, ദോഹ തുറമുഖം എന്നിവിടങ്ങളിലായി 6,33,029 കണ്ടെയ്‌നറുകള്‍ ഹാൻഡില്‍ ചെയ്തതായി ചൂണ്ടിക്കാട്ടി. 7,71,883 ടണ്‍ ജനറല്‍ കാര്‍ഗോ, 2,94,694 ടണ്‍ നിര്‍മാണസാമഗ്രികള്‍, 40,162 വാഹനങ്ങള്‍ എന്നിവയും ഇക്കാലയളവില്‍ ഖത്തര്‍ തുറമുഖങ്ങളിലെത്തി.