വിദ്യാഭ്യാസ ആവശ്യത്തിനു എടുത്ത 800,400 പേരുടെ $39 ബില്യൺ ഫെഡറൽ വായ്‌പ റദ്ദാക്കുമെന്നു യുഎസ് വിദ്യാഭ്യാസ വകുപ്പ് വെള്ളിയാഴ്ച പ്രഖ്യാപിച്ചു. പുതിയ നീക്കം 20 — 25 വർഷമായി വായ്‌പ തിരിച്ചടയ്ക്കുന്നവർക്കു പ്രയോജനപ്പെടും. അങ്ങിനെയുള്ളവർക്കു ഇനിയുള്ള തിരിച്ചടവ് ഒഴിവാക്കി കൊടുക്കാനുള്ള നിയമ വ്യവസ്ഥയാണ് പ്രസിഡന്റ് ബൈഡൻ പ്രയോജനപ്പെടുത്തിയത്.
“ഞങ്ങൾ ഇവിടം കൊണ്ട് നിർത്തുന്നില്ല,” വൈസ് പ്രസിഡന്റ് കമലാ ഹാരിസ് പറഞ്ഞു. “ഇതൊരു ചരിത്രപരമായ കാൽ വയ്‌പാണ്,” ബൈഡന്റെ വിദ്യാഭ്യാസ സെക്രട്ടറി മിഗുവൽ കാർഡോണ ചൂണ്ടിക്കാട്ടി. “ദീർഘ കാലമായി വായ്‌പ എടുത്തവർ തകർന്ന വ്യവസ്ഥിതിയിൽ വീണു പോയി. വായ്പാ മാപ്പു കിട്ടുന്നത് എന്നാണെന്നു കാത്തിരുന്നു അവർ മടുത്തു.
“ഇന്നു ബൈഡൻ-ഹാരിസ് ഭരണകൂടം മറ്റൊരു ചരിത്രപരമായ തീരുമാനം എടുത്തു ആ തെറ്റുകൾ തിരുത്തുന്നു. വായ്പ എടുത്ത 804,000 പേരുടെ $39 ബില്ല്യൺ ഞങ്ങൾ എഴുതിത്തള്ളുന്നു. “മുൻ ഭരണകൂടങ്ങളുടെ പരാജയങ്ങൾ തിരുത്തി എല്ലാവര്ക്കും അവർ അർഹിക്കുന്ന ആശ്വാസം കിട്ടുന്നുവെന്നു ഞങ്ങൾ ഉറപ്പാക്കുന്നു. പൊതു സേവകർ, കോളജുകൾ വഞ്ചിച്ച വിദ്യാർഥികൾ, വിമുക്ത ഭടന്മാർ ഉൾപ്പെടെ സ്ഥിരമായ വൈകല്യങ്ങൾ ഉള്ളവർ എന്നിവർക്കൊക്കെ ലഭ്യമാക്കിയതു പോലെ. “ഉന്നത വിദ്യാഭ്യാസ രംഗത്തു കാര്യങ്ങൾ ഭദ്രമാക്കാനുള്ള പോരാട്ടം ഈ ഭരണകൂടം തുടരും.”
$400 ബില്ല്യൺ വിദ്യാഭ്യാസ വായ്‌പ എഴുതി തള്ളാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയതിനു പിന്നാലെ വന്ന നടപടിയെ റിപ്പബ്ലിക്കൻ പാർട്ടി ശക്തമായി വിമർശിച്ചു. “സുപ്രീം കോടതിയെ മറി കടക്കാനുള്ള ബൈഡൻ ഭരണകൂടത്തിന്റെ നഗ്നമായ രാഷ്ട്രീയ ശ്രമം ലജ്ജാവഹമാണ്,” റെപ്. വിർജീനിയ ഫോക്സ് (നോർത്ത് കരളിന) പറഞ്ഞു.
“ബൈഡൻ ഭരണകൂടം നിയമവാഴ്ചയെ ചവിട്ടിതേക്കുകയാണ്. വായ്പ എടുക്കുന്നവരെ വെട്ടിലാക്കുകയാണ്. തലക്കെട്ടുകൾ പിടിക്കാൻ വേണ്ടി നികുതിദായകരുടെ പണം പാഴാക്കുകയാണ്.” ബൈഡൻ അധികാരമേറ്റ ശേഷം വിദ്യാഭ്യാസ വകുപ്പ് $116.6 ബില്യൺ ഫെഡറൽ വായ്‌പ എഴുതി തള്ളി. അതിന്റെ മെച്ചം 3.4 മില്യൺ വിദ്യാർഥികൾക്കു കിട്ടി. സുപ്രീം കോടതി വിധിയെ തുടർന്നു ഫെഡറൽ വായ്പകളിൽ ആശ്വാസം നൽകാൻ ബദൽ നീക്കങ്ങൾ ആലോചിച്ചു വരികയായിരുന്നു ബൈഡൻ ഭരണകൂടം.
2003ൽ ഇറാക്കിലും അഫ്ഘാനിസ്ഥാനിലും പൊരുതിയ സൈനികരെ സഹായിക്കാൻ കൊണ്ടുവന്ന നിയമം ബൈഡൻ ഉപയോഗിച്ചു. ദേശീയ അടിയന്തരാവസ്ഥയിൽ യുദ്ധത്തിനു പോകേണ്ടി വന്നവർക്കുള്ളതാണ് ആ നിയമം. കോവിഡ് 19 മഹാമാരി വന്നപ്പോൾ ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ അത്തരമൊരു അടിയന്തരാവസ്ഥ തന്നെയാണ് കൊണ്ടുവന്നതെന്നു വാദിച്ചു.