ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തന്നെ കസ്റ്റഡിയില്‍ എടുത്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടപടിക്ക് എതിരെ തമിഴ്നാട് മന്ത്രി വി സെന്തില്‍ബാലാജിയും ഭാര്യ മേഖലയും നല്‍കിയ ഹര്‍ജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും.
ഇഡിയുടെ നടപടി മദ്രാസ് ഹൈക്കോടതി ശരിവച്ചിരുന്നു. അത് ചോദ്യംചെയ്താണ് സുപ്രീംകോടതിയെ സമീപിച്ചത്. വ്യാഴാഴ്ച സെന്തില്‍ബാലാജിക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകൻ കപില്‍സിബല്‍ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു. എന്നാല്‍, ഇഡിക്കുവേണ്ടി ഹാജരായ സോളിസിറ്റര്‍ജനറല്‍ തുഷാര്‍മെഹ്ത ശക്തമായി എതിര്‍ത്തു. ഹൈക്കോടതി സിംഗിള്‍ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് എതിരായ ഹര്‍ജി ഡിവിഷൻബെഞ്ചിന് വിടണോ എന്നതില്‍ മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസ് തീരുമാനമെടുത്തിട്ടില്ല.
ഈ സാഹചര്യത്തില്‍, സുപ്രീംകോടതി ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്നും സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഇഡി പൊലീസ് അല്ലാത്തതിനാല്‍ അവര്‍ക്ക് 24 മണിക്കൂറിന് അപ്പുറം ഒരാളെ കസ്റ്റഡിയില്‍ സൂക്ഷിക്കാൻ നിയമപരമായി അവകാശം ഇല്ലെന്നാണ് സെന്തില്‍ബാലാജിയുടെ വാദം. ഈ സാഹചര്യത്തില്‍, സെന്തില്‍ബാലാജിയെ ഇഡി ഉടൻ പൊലീസിന് കൈമാറാൻ സാധ്യതയുണ്ട്. അതുകൊണ്ട്, വെള്ളിയാഴ്ച തന്നെ ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.