ന്യൂഡല്‍ഹി: ജ്ഞാൻവാപി പള്ളി പരിസരങ്ങളില്‍ ശാസ്ത്രീയപരിശോധനകള്‍ നടത്താൻ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്ക് (എഎസ്‌ഐ) അനുമതി നല്‍കണമെന്ന ഹിന്ദുമതവിശ്വാസികളായ കക്ഷികളുടെ ആവശ്യം അംഗീകരിച്ച് വാരാണസി കോടതി.
പകല്‍ എട്ട് മുതല്‍ 12 വരെയുള്ള സമയത്ത് എഎസ്‌ഐക്ക് സര്‍വേ നടത്താമെന്ന് ജില്ലാജഡ്ജി എ കെ വിശ്വേശ ഉത്തരവിട്ടു. ആഗസ്ത് നാലിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദേശിച്ചു.
ഹിന്ദുക്ഷേത്രത്തിന് മുകളിലാണ് പള്ളി നിര്‍മിച്ചിട്ടുള്ളതെന്നും അത് തെളിയിക്കാൻ ശാസ്ത്രീയപരിശോധനകള്‍ ആവശ്യമാണെന്നുമാണ് ഹിന്ദുകക്ഷികളുടെ ആവശ്യം. ശാസ്ത്രീയപരിശോധനകളിലൂടെ മാത്രമേ ഈ കാര്യം തെളിയിക്കാൻ പറ്റുള്ളുവെന്നും അവര്‍ വാദിച്ചു. വിവിധകക്ഷികളുടെ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കിയതിന് ശേഷം സര്‍വേ നടത്താൻ കോടതി അനുമതി നല്‍കുകയായിരുന്നു.
പള്ളിപ്പരിസരത്തെ നിസ്കാരകുളം ഉള്‍പ്പടെയുള്ള മേഖലകള്‍ സീല്‍ ചെയ്ത് സംരക്ഷിക്കാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. സീല്‍ ചെയ്തിട്ടുള്ള മേഖലകള്‍ ഒഴിവാക്കിയാണ് എഎസ്‌ഐ സര്‍വേ നടത്തേണ്ടത്. പള്ളിപ്പരിസരത്ത് എഎസ്‌ഐ സര്‍വേ നടത്തുമ്ബോള്‍ മുസ്ലീം വിശ്വാസികള്‍ക്ക് പ്രാര്‍ഥനകള്‍ നടത്താൻ തടസ്സമുണ്ടാക്കരുതെന്നും സര്‍വേ കാരണം പള്ളിക്കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
കാശി വിശ്വനാഥ ക്ഷേത്രത്തിന് അടുത്തുള്ള ജ്ഞാൻവാപി പള്ളിയുടെ പരിസരത്ത് ലക്ഷകണക്കിന് വര്‍ഷങ്ങളായി സ്വയംഭൂവായ ജ്യോതിര്‍ലിംഗം ഉണ്ടായിരുന്നെന്നും പുറത്തുനിന്നെത്തിയ അക്രമികള്‍ തകര്‍ത്തെന്നുമാണ് ഹിന്ദുകക്ഷികളുടെ അവകാശവാദം. പള്ളിപ്പരിസരവും കെട്ടിടങ്ങളുടെ ഘടനയും സൂക്ഷ്മമായി വിലയിരുത്തിയാല്‍ പുരാണ ഹിന്ദുക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താൻ കഴിയുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അതേസമയം, എഎസ്‌ഐ സര്‍വേ പള്ളിക്കെട്ടിടത്തിന് തകരാറുകള്‍ ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് പള്ളിക്കമ്മിറ്റി ശക്തമായ എതിര്‍പ്പുന്നയിച്ചു. വാരാണസി കോടതിയുടെ ഉത്തരവ് മേല്‍ക്കോടതികളില്‍ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. കേസിലെ നിര്‍ണായകവഴിത്തിരിവാണ് വാരാണസികോടതി ഉത്തരവെന്ന് ഹിന്ദുകക്ഷികളുടെ അഭിഭാഷകര്‍ പ്രതികരിച്ചു.