പാലക്കാട്: കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മരം വീണുണ്ടായ അപകടത്തില്‍ പാലക്കാട് ഒരാള്‍ക്ക് പരിക്കേറ്റു. വീട്ടിലുണ്ടായിരുന്ന 59 ദിവസം പ്രായമായ കുഞ്ഞും അമ്മയും ഉള്‍പ്പടെയുള്ളവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു.
തൃത്താല ഹൈസ്ക്കൂള്‍ റോഡരികില്‍ പുറമ്ബോക്ക് ഭൂമിയിലെ സാലിയുടെ വീടിന് മുകളിലേക്കാണ് ഭീമൻ പുളിമരം കടപുഴകി വീണത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം. മരം വീണ് വീടിന്റെ മേല്‍ക്കൂരയും ഒരു മുറിയും പൂര്‍ണ്ണമായി തകര്‍ന്നു. സാലിക്ക് അപകടത്തില്‍ തലക്കും കൈമുട്ടിനും പരിക്കേറ്റു. ഇവരെ പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധനക്ക് വിധേയമാക്കി.
വീട്ടിന്റെ ഭിത്തിയിലെ ഹോളോ ബ്രിക്സ് കട്ടകളും മേല്‍ക്കൂരയിലെ തകര്‍ന്ന ആസ്ബറ്റോസ് ഷീറ്റുകളും തെറിച്ച് വീണാണ് സാലിക്ക് പരിക്കേറ്റത്. അപകടത്തില്‍ വീട്ടുപകരണങ്ങളും നശിച്ചു. വീടിന്റെ ഭിത്തിയില്‍ പല ഭാഗത്തും വിള്ളലുകളും സംഭവിച്ചിട്ടുണ്ട്. പ്രളയകാലത്ത് ഇവരുടെ വീടിന്റെ ഒരു ഭാഗം വെള്ളം കയറി തകര്‍ന്നിരുന്നു. തുടര്‍ന്ന് പുതുക്കി നിര്‍മ്മിച്ച ഭാഗമാണ് ഈ വര്‍ഷത്തെ മഴയില്‍ മരം കടപുഴകി വീണ് തകര്‍ന്നത്. കടപുഴകിയ മരം വൈദ്യുതക്കമ്ബിയിലും മറ്റും തട്ടി പൂര്‍ണ്ണമായി നിലം പതിക്കാത്തതിനാല്‍ വൻ ദുരന്തം ആണ് ഒഴിവായത്. ക്രെയിന്‍ എത്തി ഉയര്‍ത്തി മാറ്റിയ ശേഷമാണ് മരം മുറിച്ച് നീക്കാനായത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുതി തടസവും നേരിട്ടു.