ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി വിവേക് രാമസ്വാമിക്കു പാർട്ടി പോളിംഗിൽ ഉണ്ടായ കയറ്റത്തിൽ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അനുയായികൾക്ക് ആഹ്‌ളാദം. ട്രംപിനെ പിന്തള്ളാൻ കരുത്തുണ്ടെന്നു കരുതപ്പെടുന്ന ഫ്ലോറിഡ ഗവർണർ റോൺ ഡിസന്റിസിനെ നേരിടാൻ രാമസ്വാമിക്കു കഴിയുമെന്ന പ്രതീക്ഷയാണ് അതിനു കാരണം.
റിയൽക്ലിയർപൊളിറ്റിക്‌സ് സംഗ്രഹത്തിൽ രാമസ്വാമി 5.9% നേടിയിട്ടുണ്ട്. ട്രംപിന്റെ വൈസ് പ്രസിഡന്റ് ആയിരുന്ന മൈക്ക് പെൻസ് പിന്നിലാണ്: 5.7%. ട്രംപ് 51 ലും ഡിസന്റിസ് 19.3ലും നിൽക്കെ രാമസ്വാമി മൂന്നാം സ്ഥാനത്തു എത്തിയിരിക്കുന്നു. ട്രംപിന്റെ അനുയായികൾക്കു 37 വയസുള്ള രാമസ്വാമിയോട് രോഷമൊന്നുമില്ല എന്നതാണ് ശ്രദ്ധേയം. ഡിസന്റിസിനെ അവർക്കു കണ്ടുകൂടാ.
ട്രംപിന്റെ വോട്ട് ബാങ്കായ മഗാ വക്താവ് കരോളിൻ ലിയാവിറ്റ് പറഞ്ഞു: “വിവേക് രണ്ടാം സ്ഥാനത്തേക്ക് കുതിക്കുന്നു; ഡിസന്റിസ് പൊളിയുന്നു. പ്രസിഡന്റ് ട്രംപ് അജയ്യനായി മുന്നിൽ തന്നെ.” മഗാ വാർ റൂം എഴുതി: “അടുത്തു നടന്ന പോളിംഗിൽ രണ്ടാം സ്ഥാനത്തു എത്തിയ വിവേക് രാമസ്വാമിക്ക് അഭിനന്ദനങ്ങൾ. റിപ്പബ്ലിക്കൻ അടിസ്ഥാന ആശയങ്ങളെ ബഹുമാനിക്കുന്നവർ നേട്ടമുണ്ടാക്കുന്നു. റോൺ ഡിസന്റിസിനു രാമസ്വാമിയിൽ നിന്നു പഠിക്കാനുണ്ട്.”
രാമസ്വാമി ഡിസന്റിസിനെ പിന്തള്ളാനുള്ള സാധ്യത തെളിയുമ്പോൾ ട്രംപ് ബൈഡനെ തോൽപിക്കുമെന്നു പോളിംഗിൽ കണ്ടതായി ട്രംപിന്റെ ദീർഘകാല ഉപദേഷ്ടാവ് ജേസൺ മില്ലർ പറയുന്നു. ട്രംപ് ആവട്ടെ, രാമസ്വാമിയെ അഭിനന്ദിക്കാൻ മടിക്കുന്നില്ല. “സത്യം പറഞ്ഞാൽ വിവേക് വളരെ നന്നായി പ്രവർത്തിക്കുന്നു എന്നാണ് എന്റെ തോന്നൽ. മറ്റു ചിലരും. ക്യാബിനറ്റിലേക്കു വരാൻ കൊള്ളാവുന്ന പലരുമുണ്ട് എന്നും എനിക്കു തോന്നുന്നുണ്ട്.” മേയിൽ ട്രംപ് പറഞ്ഞു: “എനിക്കു വിവേക് രാമസ്വാമിയോടുള്ള ഇഷ്ടത്തിനു കാരണം അദ്ദേഹത്തിനു പ്രസിഡന്റ് ട്രംപിനെ കുറിച്ചും ട്രംപ് ഭരണകൂടം ചെയ്ത നല്ല കാര്യങ്ങളെ കുറിച്ചും നല്ല വാക്കു മാത്രമേ പറയാനുള്ളൂ എന്നതാണ്. അതാണ് അദ്ദേഹം മത്സരത്തിൽ തിളങ്ങുന്നത്.”