ബംഗളൂരു: ഇന്ത്യയുടെ അഭിമാന ചാന്ദ്ര ദൗത്യമായ ചാന്ദ്രയൻ മൂന്ന് ചന്ദ്രനിലേക്കുള്ള കുതിപ്പ് ആരംഭിച്ചു. ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ചാന്ദ്രയാൻ മൂന്ന് പേടകത്തെ അയക്കുന്ന നിര്‍ണായക നീക്കം ഐ എസ് ആര്‍ ഒ ഇന്ന് പുലര്‍ച്ചെ നടത്തി.
അര്‍ധ രാത്രി 12നും ഒരു മണിക്കും ഇടയിലാണ് ട്രാൻസ്‌ലൂണാര്‍ ഇഞ്ചക്ഷൻ (TLI) എന്ന് വിളിക്കുന്ന നിര്‍ണായക ഫയറിംഗ് ഐ എസ് ആര്‍ ഒ വിജയകരമായി പൂര്‍ത്തിയാക്കിയത്. അഞ്ച് ദിവസം കൊണ്ടാണ് ചാന്ദ്രയാൻ ചന്ദ്രൻ്റെ ഭ്രമണപഥത്തിലെത്തുക.
ടി എല്‍ ഐയുടെ കൃത്യമായ സമയം ഐ എസ് ആര്‍ ഒ പുറത്തുവിട്ടിട്ടില്ല. 2145 കിലോ ഭാരമുള്ള പേടകത്തില്‍ വിക്രം, പ്രഗ്യാന്‍ എന്നിവയടങ്ങുന്ന ലാന്‍ഡിംഗ് മൊഡ്യൂളുണ്ട്. ലാന്‍ഡര്‍ ആണ് വിക്രം. പ്രഗ്യാനാകട്ടെ റോവറും.
ചന്ദ്രന്റെ പ്രാഥമിക ഭ്രമണപഥത്തില്‍ എത്തിയാല്‍, നിശ്ചിത 100 കി മീ ഭ്രമണപഥത്തിലെത്തിക്കാന്‍ ചാന്ദ്രയാനെ ഐ എസ് ആര്‍ ഒ താഴ്ത്തും. ഇതിനായി പ്രത്യേകം യജ്ഞങ്ങള്‍ നടത്തും. ഓഗസ്റ്റ് 5-ന് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തുന്ന ചാന്ദ്രയാൻ മൂന്ന് ഓഗസ്റ്റ് 23-ന് ചന്ദ്രനില്‍ സോഫ്റ്റ് ലാൻഡ് ചെയ്യും.