ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, സര്‍ക്കാര്‍ ജോലി, കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍, വോട്ടര്‍പട്ടിക, വിവാഹ രജിസ്ട്രേഷൻ, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസൻസ്, ആധാര്‍ തുടങ്ങിയവയ്ക്ക് ജനന സര്‍ട്ടിഫിക്കറ്റ് രേഖയായി പരിഗണിക്കുന്ന ജനന, മരണ രജിസ്ട്രേഷൻ ബില്‍ ലോക്‌സഭ പാസാക്കി.
1969ലെ ജനന – മരണ രജിസ്ട്രേഷൻ നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ ആണ് ഇന്നലെ ലോക്‌സഭ പാസാക്കിയത്. ഇതനുസരിച്ച്, ജനനത്തീയതിയും ജനിച്ച സ്ഥലവും ഉറപ്പാക്കാനൻ ജനന സര്‍ട്ടിഫിക്കറ്റ് അടിസ്ഥാന രേഖയാകും. ബില്‍ നിയമമായശേഷം ജനിച്ചവര്‍ക്കാണ് ഇത് ബാധകം.
“ഈ ബില്ലില്‍ ഇനി ഒരു സംശയവുമില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ കാലതാമസം വരുത്താൻ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഒരു ഡിജിറ്റല്‍ ഡാറ്റാബേസ് തയ്യാറാക്കുന്നതിനായാണ് ഇത് കൊണ്ടുവന്നത്. പൊതുജനാഭിപ്രായം ആരായുകയും അവരുടെ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്”, കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു.
ജനന-മരണ രജിസ്‌ട്രേഷനുകളുടെ ഏകോപനത്തിന്റെ ചുമതലക്കാരനായി ദേശീയതലത്തില്‍ രജിസ്ട്രാര്‍ ജനറലിനെയും സംസ്ഥാനതലത്തില്‍ ചീഫ് രജിസ്ട്രാറെയും ജില്ലാതലത്തില്‍ രജിസ്ട്രാറെയും നിയമിക്കും. രജിസ്ട്രേഷനുകളുടെ നിര്‍ദിഷ്ട ദേശീയ ഡാറ്റാ ബേസ് ഉപയോഗിച്ച് വ്യക്തികളുടെ പേരിലുള്ള ഭൂമി രജിസ്ട്രേഷനുകളും പുതുക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി.
കുട്ടി ജനിക്കുന്ന സ്ഥലത്തുനിന്ന് മാതാപിതാക്കളുടെ ആധാര്‍ നമ്ബര്‍ സഹിതം ജനന, മരണ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം.
ജനന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വോട്ട് ചെയ്യാനോ സ്കൂളില്‍ പ്രവേശനം നേടാനോ വിവാഹ രജിസ്‌ട്രേഷൻ, സര്‍ക്കാര്‍ ജോലി എന്നിവയ്ക്കായി അപേക്ഷിക്കാനോ സാധിക്കില്ല.
ജനന സമയത്ത് രജിസ്റ്റര്‍ ചെയ്യാനായില്ലെങ്കില്‍ നിശ്ചിത ഫീസോടെയും ജില്ലാ രജിസ്ട്രാറുടെ കത്തോടെയും പിന്നീടു ചെയ്യാം.
പ്രായനിര്‍ണയത്തിന് പ്രധാന തിരിച്ചറിയല്‍ രേഖയായിരിക്കും ജനന സര്‍ട്ടിഫിക്കറ്റ്
ആശുപത്രിയില്‍ നിന്ന് മരിച്ചയാളുടെ ബന്ധുവിന് മരണ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുമ്ബോള്‍ അതിന്റെ ഒരു പകര്‍പ്പ് രജിസ്ട്രാര്‍ക്കും നല്‍കണം. മരണം വീട്ടിലാണെങ്കില്‍ ബന്ധുക്കള്‍ രജിസ്ട്രാറെ അറിയിക്കണം.