ന്യൂഡല്‍ഹി: ഇന്ത്യൻ റെയില്‍വേയില്‍ ഒഴിഞ്ഞുകിടക്കുന്നത് 2.5 ലക്ഷം തസ്തികകളെന്ന് കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്.
ഗ്രൂപ്പ് സി വിഭാഗത്തില്‍ എല്ലാ റെയില്‍വേ സോണുകളിലുമായി ആകെ 2,48,895 തസ്തികകളാണ് ഒഴിഞ്ഞു കിടക്കുന്നത്. നോര്‍ത്തേണ്‍ സോണില്‍ 32,468ഉം ഈസ്റ്റേണ്‍ സോണില്‍ 29,869ഉം വെസ്റ്റേണില്‍ 25,597ഉം സെൻട്രല്‍ സോണില്‍ 25,282ഉം ഒഴിവുകളാണുള്ളത്. കൂടാതെ എ,ബി ഗ്രൂപ്പുകളിലായി വേറെയും ഒഴിവുകള്‍ ഉള്ളതായി റെയില്‍വേ മന്ത്രി അറിയിച്ചു.
2023 ജൂണ്‍ 30 വരെ മൊത്തം 1,28,349 ഉദ്യോഗാര്‍ത്ഥികള്‍ ഗ്രൂപ്പ് സി തസ്തികകളിലേക്ക് (ലെവല്‍-1 ഒഴികെ) വിജ്ഞാപനങ്ങള്‍ക്കായി എംപാനല്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദാതാവായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ റെയില്‍വേയില്‍ ആകെ 11.75 ലക്ഷം ജീവനക്കാരുണ്ടെന്നാണ് 2023 ഫെബ്രുവരി 1 വരെയുള്ള കണക്കുകള്‍.