ഗുണ്ടൂര്‍ (ആന്ധ്രാപ്രദേശ്): പതിമൂന്നുകാരിയെ അമ്മയുടെ കാമുകൻ പാലത്തില്‍നിന്ന് തള്ളിയിട്ടു. ഗുണ്ടൂര്‍ ജില്ലയില്‍ ഗോദാവരി നദിക്ക് കുറുകെയുള്ള റാവൂലപാളയം ഗൗതമി പാലത്തില്‍ നിന്നാണ് സുരേഷ് എന്നയാള്‍ പെണ്‍കുട്ടിയെ തള്ളിയിട്ടത്.
കീര്‍ത്തന എന്ന പെണ്‍കുട്ടിയെയും അമ്മയെയും ഇളയ സഹോദരിയെയും സെല്‍ഫി എടുക്കാനെന്ന പേരിലാണ് യുവാവ് പാലത്തിന് മുകളിലെത്തിച്ചത്. പാലത്തിലുള്ള പ്ലാസ്റ്റിക് പൈപ്പ് ലൈനില്‍ തൂങ്ങിപ്പിടിച്ച് പെണ്‍കുട്ടി രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ ജീവൻ നിലനിര്‍ത്തുകയായിരുന്നു. പൈപ്പില്‍ തൂങ്ങിക്കിടക്കുന്നതിനിടയില്‍ കീര്‍ത്തന പോക്കറ്റിലെ മൊബൈല്‍ ഫോണ്‍ എടുത്ത് 100ല്‍ ഡയല്‍ ചെയ്താണ് പൊലീസിനെ വിവരമറിയിച്ചത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ… ‘കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് നാലിന് സ്റ്റേഷനിലേക്ക് ഒരു ഫോണ്‍ കാളെത്തി. ഒരു പെണ്‍കുട്ടിയാണ് സംസാരിച്ചത്. പാലത്തില്‍ നിന്നും അമ്മയുടെ സുഹൃത്ത് സുരേഷ് എന്നയാള്‍ തള്ളിയിട്ടു എന്നായിരുന്നു വിവരം. ഞങ്ങള്‍ ഉടൻ സംഭവസ്ഥലത്തെത്തി. പെണ്‍കുട്ടി അപ്പോള്‍ പ്ലാസ്റ്റിക് പൈപ്പില്‍ തൂങ്ങിക്കിടക്കുകയായിരുന്നു . പെണ്‍കുട്ടിയെ ഞങ്ങള്‍ രക്ഷിച്ചു. അവളുടെ മാതാവ് സുഹാസിനി (36), ഒരു വയസ്സുള്ള സഹോദരി എന്നിവരെ കാണാനില്ലായിരുന്നു’. സുരേഷിനെ കണ്ടെത്തി അറസ്റ്റ് ചെയ്യുന്നതിനും കാണാതായ ഇരുവരെയും കണ്ടെത്തുന്നതിനുമായി രണ്ടു ടീം അടങ്ങുന്ന അന്വേഷണ സംഘത്തിന് രൂപം നല്‍കിയതായി പൊലീസ് അറിയിച്ചു.